കണ്ണൂര്‍: കേരളത്തില്‍ ജിഹാദി ഭീകരവാദം വളര്‍ന്നുവരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎം നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിപിമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളാണ് ഐഎസ് റിക്രൂട്ട്മെന്റിന്റെ പ്രധാനകേന്ദ്രങ്ങള്‍. ജനരക്ഷായാത്ര നടക്കുന്ന സമയത്ത് പിണറായിയും കോടിയേരിയും ചോദിച്ചത് കേരളത്തില്‍ എവിടെയാണ് ജിഹാദി ഭീകരവാദമെന്നാണ്. ലൗ ജിഹാദും, മതഭീകരവാദവും ഇല്ലെന്നാണ് സിപിഎം നേതൃത്വം പ്രചരിപ്പിച്ചത്. എന്നാല്‍ അതേ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മതഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് സംഘടിത മതംമാറ്റമുണ്ടെന്നും ഹവാലപണം സ്വീകരിച്ചിട്ടുണ്ടെന്നുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തു നിന്നും പണം ലഭിക്കുന്നുണ്ട്. ജിഹാദി ഭീകരവാദമില്ലെന്ന് സിപിഎം നേതാക്കള്‍ പറയുമ്പോള്‍ ഇതിന്റെ വക്താക്കള്‍ തന്നെ ഇപ്പോള്‍ തുറന്ന് സമ്മതിച്ചിരിക്കുന്നു എന്നതാണ് വസ്തുത. പാര്‍ട്ടിയുടെ പാപ്പരത്തമാണ് ഇത് വ്യക്തമാക്കുന്നത്.
മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണ് മതതീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നത്. ആര്‍എസ്എസിനോ, ബിജെപിക്കോ, മറ്റ് സാംസ്കാരിക സംഘടനകള്‍ക്കോ ഇത്തരം ഗ്രാമങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. സിപിഎമ്മിന്റെ തെറ്റായ പ്രചാരണങ്ങളാണ് ഭീകരവാദികളെ വളര്‍ത്തുന്നത്. ന്യൂനപക്ഷങ്ങള്‍ ഇരകളാണെന്നും സംഘപരിവാര്‍ സംഘടനകള്‍ അക്രമം നടത്തുന്നുവെന്നും സിപിഎം വ്യാജപ്രചാരണം നടത്തുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് സര്‍ക്കാരും സഹായം നല്കുന്നു. നാറാത്ത് കേസ് ഉള്‍പ്പടെയുള്ള തീവ്രവാദ കേസുകളില്‍ പോലീസിന്റെ നിഷ്ക്രിയത്വം വ്യക്തമാണ്.
കനകമലയില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരു സിപിഎം നേതാവ് ചോദിച്ചത് നിങ്ങള്‍ എന്തിനാണ് കനകമലയെ ലക്ഷ്യം വെക്കുന്നതെന്നാണ്. കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ട കൊടും തീവ്രവാദി തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് എന്‍ഐഎ സംഘമാണ്. സിപിഎമ്മിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സത്യസരണി അടച്ചുപൂട്ടാനും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും വേണം.
കേരളത്തില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്പരം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണുള്ളത്. തലശ്ശേരിയില്‍ നേരത്തെ കോടിയേരി മത്സരിച്ചപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ.എന്‍.ഷംസീര്‍ മത്സരിച്ചപ്പോഴും പരസ്പരം സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. താല്‍ക്കാലികമായി വോട്ടിനു വേണ്ടി തീവ്രവാദത്തെ സംരക്ഷിച്ചാല്‍ ഭാവിയില്‍ ഗുരുതരമായ പ്രത്യഘാതങ്ങളാണുണ്ടാവുക.
കണ്ണൂരില്‍ മതതീവ്രവാദികളെ അറസ്റ്റ് ചെയ്ത കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രന് ആവശ്യപ്പട്ടു. ബിജെപി സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്തും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: