കോഴിക്കോട്: കോഴിക്കോട് നടക്കുന്ന കരസേനാ റിക്രൂട്ട്മെന്റ് റാലിയെ സംബന്ധിച്ച കോഴ ആരോപണത്തില്‍ ആര്‍മി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. കരസേനാ റിക്രൂട്ട്മെന്റ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കരസേനാ റിക്രൂട്ട്മെന്റ് റാലിയിലാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെസ്റ്റ്ഹില്‍ ആര്‍മി റിക്രൂട്ടിംഗ് ഓഫീസിലെ (എആര്‍ഒ) രണ്ട് സിവിലിയന്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നും റിക്രൂട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പി.എസ്. ബാജ്വ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ ഊമക്കത്തുകള്‍ക്ക് പ്രാധാന്യം നല്‍കാറില്ലെങ്കിലും ഇത്രയും സെന്‍സിറ്റീവ് ആയ കാര്യമായതുകൊണ്ടാണ് ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും റാലി നടക്കുന്ന സ്ഥലത്തുണ്ട്. ഇതുകൂടാതെ റാലിയിലെ നടപടിക്രമങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്. റാലിയില്‍ പങ്കെടുക്കുന്ന ചിലരെ ഫോണില്‍ ബന്ധപ്പെട്ട്, പണം നല്കിയാല് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞുവെന്നാണ് കത്തിലുള്ളത്. എന്നാല്‍ കത്തില്‍ ആരുടെയും പേരു വെളിപ്പെടുത്തിയിട്ടില്ല.
സത്യസന്ധമായും സുതാര്യവുമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ആര്‍ക്കും റിക്രൂട്ട്മെന്റില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. റിക്രൂട്ട് ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങുന്ന ചിലരുടെ പ്രവര്‍ത്തികള്‍ ആര്‍മിയുടെ സല്പേരിനെ ബാധിക്കുന്നുണ്ട്. വിമുക്ത ഭടന്മാരില് ചിലരും ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ട്.
വിമുക്ത ഭടന്മാരായതിനാല് ആളുകള്‍ വിശ്വസിച്ചു പോകുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരക്കാര്‍ക്ക് പണം നല്കി വഞ്ചിതരാകരുത്. ഇത്തരത്തില്‍ പണം വാങ്ങിയ രണ്ടു പേരെ ആഗസ്റ്റില്‍ തിരുവനന്തപുരത്ത് നിന്നും പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു. പണം നല്കി തട്ടിപ്പിന് ഇരയാകുന്നവര്‍ പലപ്പോഴും കൃത്യമായി പരാതി നല്‍കുന്നില്ല. ഊമക്കത്തുകളാണ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ല. പരാതി നല്കിയവര് പിന്നീട് പരാതി പിന്‍വലിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന ചില സ്ഥാപനങ്ങളും ഇത്തരത്തില്‍ പണം വാങ്ങുന്നുണ്ട്. സ്വയം പരിശീലനം തന്നെ കായിക ക്ഷമതാ പരീക്ഷ പാസ്സാകാന്‍ മതിയാകും. രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത് ഉചിതമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23നാണ് റിക്രൂട്ട്മെന്റ് ആരംഭിച്ചത്. 40,000 പേരാണ് റിക്രൂട്ട്മെന്റിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 70 ശതമാനം പേര് റാലിയില്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. കേണല്‍ എച്ച്.എസ്. ചൗഹാന്, കേണല്‍. എം.എ. രാജ്മന്നാര്, സഞ്ജയ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: