അരൂര്‍: കായലുകളില്‍ മാലിന്യം നിറയുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയിലായി. സമീപത്തുള്ള ചെമ്മീന്‍ ഷെഡ്ഡുകളില്നിന്നും സുദ്രോല്പന്ന ശാലകളില്നിന്നുമുള്ള ശുദ്ധികരിക്കാത്ത മലിനജലം കായലിലേക്ക് തളളുന്നത് മത്സ്യ സമ്പത്ത് കുറയുന്നതിനും മണല്‍തിട്ടകള്‍ ഉണ്ടാകുന്നതിനും മലിനീകരണത്തിനും ഇടയാക്കുന്നു.
സമീപത്തെ കുമ്പളങ്ങി-വാലുവളവ്, കുടപുറം – കാക്കത്തുരുക്ക് കായല്‍ പ്രദേശങ്ങളിലാണ് രൂക്ഷമായ മലിനീകരണമുള്ളത്. ചീനവല, ഊന്നിവല, വീച്ചുവല എന്നീ വലകള്‍ ഉപയോഗിച്ചാണ് മത്സ്യ തൊഴിലാളികള്‍ മത്സ്യം പിടിക്കുന്നത്.
ഇത്തരം വലകളും അനുബന്ധ ഉപകരണങ്ങളും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്താണ് തൊഴിലാളികള്‍ വാങ്ങിക്കുന്നത്. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്.
തണ്ണീര്‍മുക്കം ബണ്ട് അടച്ചിട്ടിരിക്കുന്നതിനാല്‍ രൂക്ഷമായ പോളപ്പായല്‍ മത്സ്യബന്ധനത്തിന് തടസ്സമാകുന്നുണ്ട്. ആയിരത്തോളം അംഗങ്ങളുള്ള സംഘത്തില്‍ മുവായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു.
ചെമ്മീന്‍ സംസ്ക്കരണ മേഖലയില്‍ ട്രീറ്റ്മെന്റ്പ്ലാന്റ് സ്ഥാപിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോളപായല്‍ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതിയൊരുക്കിയും മത്സ്യ തൊഴിലാളികളുടെ തൊഴില്‍ മേഖല പുഷ്ടിപ്പെടുത്താവുന്നതാണ്.
സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് തുറവൂര്‍ വടക്ക് ഉള്‍നാടന്‍ മത്സ്യതൊഴിലാളി ക്ഷേമ സഹ.സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: