കാഞ്ഞങ്ങാട് : സിപിഎം – സിഐടിയു ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചും വെല്ലുവിളിച്ചും സി ഐടിയു വിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം ഇന്നലെ രാവിലെ നീലേശ്വരത്ത് സമാന്തര കമ്മറ്റിക്ക് രൂപം നല്കി. കാലത്ത് ഒമേഗ ടൂറിസ്റ്റ് ഹോമില്‍ ഒത്തുചേര്‍ന്ന 52 സിഐടിയുക്കാരാണ് നേതൃത്വത്തിനെതിരെ വിമത നീക്കത്തിന് പരസ്യമായി തുടക്കമിട്ടത്. സമാന്തര കണ്‍വെന്‍ഷനില്‍ വെച്ച് 17 അംഗ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിമത നീക്കത്തിനും സമാന്തര കണ്‍വെന്‍ഷനും തടയിടാന്‍ ഔദ്യോഗികപക്ഷത്തുനിന്ന് തിരക്കിട്ട നീക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ഇന്നലെ സമാന്തര യോഗം നടന്നത്.
വിഎസ് വിഭാഗത്തിന്റെ കുത്തകയായ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയന് നീലേശ്വരം ബസ്സ്റ്റാന്റ് യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ച ഔദ്യോഗിക വിഭാഗത്തിന്റെ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് സമാന്തര കമ്മിറ്റി രൂപീകരണം എന്നത് ശ്രദ്ധേയമാണ്. ബസ്സ്റ്റാന്റ് ഓട്ടോ സ്റ്റാന്റിലെ വിഎസ് നേതാക്കളില്‍ ഒരാളായ മുന്‍ സെക്രട്ടറി പുതുക്കൈയിലെ വി.കെ. കൃഷ്ണ ന് സസ്പെന്റ്ചെയ്യപ്പെട്ട വൈസ് പ്രസിഡണ്ട് കരിന്തളം ശശി, മുന്‍ സെക്രട്ടറി ബൈജു, നിര്‍വ്വാഹക സമിതി അംഗങ്ങളായ പ്രകാശന് കാര്യങ്കോട്, രാജന് പുതുക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ സമാന്തരയോഗം നീലേശ്വരത്ത് നടന്നത്.
17 അംഗ താല്‍ക്കാലിക കമ്മറ്റിയുടെ പ്രസിഡണ്ടായി ശശി കരിന്തളത്തെയും വൈസ് പ്രസിഡണ്ടായി പ്രകാശന് കാര്യങ്കോടിനെയും സെക്രട്ടറിയായി ബൈജു കരിവാച്ചേരിയെയും ജോയിന്റ് സെക്രട്ടറിയായി സുനില്‍ ചീര്മ്മക്കാവിനെയും ട്രഷററായി ഗോപാലകൃഷ്ണനെയും തെരഞ്ഞെടുത്തു. സപ്തംബര്‍ 30ന് വിപുലമായ കണ്വെന്ഷന് വിളിച്ചുകൂട്ടി നേതൃത്വത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനാണ് വിഎസ് വിഭാഗത്തിന്റെ തീരുമാനം. ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന് സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതാക്കള്‍ രംഗത്ത് ഇറങ്ങിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. നീലേശ്വരത്തെ സമീപ ഓട്ടോ സ്റ്റാന്റുകളിലും വിഎസിനെ അനുകൂലിക്കുന്ന സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യത ഏറിയിട്ടുണ്ട്.
സമാന്തര കണ്വെന്ഷന് നടക്കാതിരിക്കാന്‍ വ്യാഴാഴ്ച പകല്‍ മുഴുവന്‍ സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതാക്കള്‍ നീലേശ്വരത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്തിരുന്നു. നീലേശ്വരം പ്രവര്‍ത്തന തട്ടകമാക്കിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് സമാന്തര കണ്വെന്ഷന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ കണ്വെന്ഷന് നടക്കാതിരിക്കാന്‍ അദ്ദേഹം തന്നെ കടുത്ത ശ്രമം നടത്തി. ഈ ശ്രമം ബുധനാഴ്ചരാത്രി വളരെ വൈകിയും തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. നീലേശ്വരത്തെ പ്രശ്നങ്ങള്‍ മുണ്ടൂര്‍ മാതൃകയില്‍ പരിഹരിക്കാമെന്നുവരെ ചില നേതാക്കള്‍ വിമത വിഭാഗത്തിന് ഉറപ്പ് നല്‍കിയതായി സൂചനയുണ്ട്. മുണ്ടൂരില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഏരിയ സെക്രട്ടറി ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിമത കണ്വെന്ഷന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ തന്നെ പിടിച്ചുലച്ചിരുന്നു.
ഗോകുല്‍ദാസിന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. നീലേശ്വരത്തെ വിമത വിഭാഗത്തെ ഈ രീതിയില്‍ ചിന്തിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഔദ്യോഗിക നേതൃത്വം നടത്തിയത്. സമാന്തര കണ്വെന്ഷന് നടത്തി സിഐടിയു സമാന്തര കമ്മറ്റി രൂപീകരിച്ച് നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയും പാര്‍ട്ടിയില്‍ വിഎസ് പക്ഷ ചിന്തകള്‍ ജ്വലിപ്പിച്ച് നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രം തന്നെയാണ് വിമതവിഭാഗം നീലേശ്വരത്തും സ്വീകരിച്ചത്.
കെ.ഗോവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: