ഗ്ലാസ്ഗോ: ബയേണ്‍ മ്യൂണിക്കും പാരീസ് സെന്റ് ജര്മയിന്സും (പിഎസ്ജി) യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന പതിനാറു ടീമില്‍ ഒന്നായത്. ആന്‍ഡര്‍ലെചറ്റിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
അവസാന നിമിഷങ്ങളില്‍ ജാവി മാര്‍ട്ടിനസാണ് ബയേണിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. തുടര്‍ച്ചയായ പത്താം തവണയാണ് ബയേണ്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ 22-ാം മിനിറ്റില്‍ കിങ്ങ്സ്ലി കോമന്റെ ഗോളില്‍ മുന്നിലെത്തി. എന്നാല്‍ 74-ാം മിനിറ്റില്‍ സെല്‍റ്റിക്കിന്റെ മാക്ഗ്രിഗര്‍ ഗോള്‍ മടക്കി.
മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് അവസാന നിമിഷത്തില്‍ മാര്‍ട്ടിനസ് ഗോള്‍ നേടി ബയേണിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്.
ഈ വിജയത്തോടെ ബയേണ്‍ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. പാരീസ് സെന്റ് ജര്മയിനാണ് (പിഎസ്ജി) ഒന്നാം സ്ഥാനത്ത്. ആന്‍ഡര്‍ലെചറ്റിനെ തോല്‍പ്പിച്ചതോടെയാണ് പിഎസ്ജി മുന്നിലായത്. കുര്‍സാവയുടെ ഹാട്രിക്കാണ് പിഎസ്ജിക്ക് ആന്ഡര്ലെചറ്റിനെതിരെ അനായാസ വിജയം ഒരുക്കിയത്. മാര്‍ക്കോ വെറാറ്റിയും നെയ്മറും ഓരോ ഗോള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: