കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ സ്ഥാപകനുമായ എം. വി. ഭാസ്കരന് (ഭാസ്കര്‍ജി) വലിയൊരു ശാസ്ത്ര ശാഖയുടെ ഉപാസകനായിരുന്നെന്ന് പൂഞ്ഞാര്‍ വേദര്‍ഷി ആശ്രമത്തിലെ സ്വാമി ദര്‍ശനാനന്ദ സരസ്വതി. എറണാകുളം ടൗണ്‍ ഹാളില്‍ നടത്തിയ ഭാസ്കര്‍ജി സ്മരണാഞ്ജലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനം രണ്ട് തരത്തിലുണ്ട്. വൈദികം, താന്ത്രികം. ഇതില്‍ താന്ത്രിക സാധനയില്‍ ഭാസ്കര്‍ജി അഗ്രഗണ്യനായിരുന്നു. ഭാസ്കര്‍ജിയുടെ ജന്മദിനത്തില് താന്ത്രിക ശാസ്ത്രത്തിലെ പ്രഗത്ഭരെ ആദരിക്കാനുള്ള പദ്ധതികള്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ ചേര്‍ന്ന് തയ്യാറാക്കണം. ആദരവ് സ്മരണാഞ്ജലിയില്‍ ഒതുക്കാതെ നൂറ്റാണ്ടുകളോളം മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന് അധ്യക്ഷത വഹിച്ചു. സര്‍വ്വവും പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയും, വിദ്യാനികേതന്‍ വഴി വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു പരിവര്‍ത്തനം കൊണ്ടു വന്നയാളുമാണ് ഭാസ്കര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശ ശുദ്ധമായ വ്യക്തി ജീവിതം നിലനിര്‍ത്തിയ ഭാസ്കര്‍ജി, പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന് പറഞ്ഞു.
വിദ്യാഭാരതി മുന്‍ അഖില ഭാരതീയ പൊതുകാര്യദര്‍ശി ശന്തനു രഘുനാഥ് ഷെണ്ടെ, മുന്‍ അധ്യക്ഷന്‍ ഡോ. പി. കെ. മാധവന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഡന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍, വിജ്ഞാന് ഭാരതി ദക്ഷിണ മേഖല സംഘടനാകാര്യദര്‍ശി വിവേകാനന്ദ പൈ, തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന് നായര്‍, എം. മോഹനന്, എ.ജി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: