കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഹര്‍ജി നേരത്തെ പരിഗണിച്ച കോടതിയെ വിമര്‍ശിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജസ്റ്റീസ് പി. ഉബൈദ്. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ അദ്ധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മുറിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോട് ജഡ്ജി ഇക്കാര്യം പറഞ്ഞത്.
ഒരു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ മറ്റൊരു സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചെന്ന് ദൃശ്യ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ജുഡിഷ്യല്‍ ഓര്‍ഡറില്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിനു ഇടപെടാനാവില്ല. ഹൈക്കോടതി ഡിവിഷന് ബെഞ്ചിനോ സുപ്രീം കോടതിക്കോ മാത്രമാണ് വിമര്‍ശനം ഉന്നയിക്കാനാവുക. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം സമന്മാരാണ്.
രാജീവ് വധക്കേസില്‍ ഒക്ടോബര്‍ മൂന്നിന് നല്കിയ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് നല്കിയ പരാതി തനിക്കെതിരെയാണെന്നും ചാനലുകളിലടക്കം വാര്‍ത്ത വന്നു. കോടതിയുടെ ഇടക്കാല ഉത്തരവിനെയാണ് പരാതിയില്‍ ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തീയതി നിശ്ചയിച്ചത് കക്ഷികളുടെ താല്പര്യം പരിഗണിച്ചാണ്. എന്നിട്ടും ആരോപണമുണ്ടായി. രാജീവ് വധക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയിലെ ഒരു പരാമര്‍ശത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: