കൊല്ലം: അഷ്ടമുടി കായലിന്റെ ഇരുകരകളില്‍ തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി കെ. ബാലമുരളി ക്യാപ്റ്റനായ കൊല്ലം പട്ടംതുരുത്ത് സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെന്ത് ആറാമത് പ്രസിഡന്റ്സ് ട്രോഫി കരസ്ഥമാക്കി.
ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അന്‍സര്‍ ക്യാപ്റ്റനായുള്ള കരുനാഗപ്പള്ളി നീലിവള്ളം ഗ്ലോബല്‍ തുഴഞ്ഞ നടുഭാഗം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിലാണ് സെന്റ് പയസ് പിന്തള്ളിയത്. മൂന്നാമതായി കാരിച്ചാലും നാലാമതായി മഹാദേവികാട് കാട്ടില്‍ തെക്കേതിലും ഫിനിഷ് ചെയ്തു.
ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ വെള്ളംകുളങ്ങര ഒന്നാമത് എത്തി. ചമ്പക്കുളത്തിനാണ് രണ്ടാംസ്ഥാനം. രണ്ടാം ലൂസേഴ്സ് ഫൈനലില്‍ കരുവാറ്റ പുത്തന്‍ ചുണ്ടനും മൂന്നാം ലൂസേഴ്സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടിയും ഒന്നാമതെത്തി.
വെപ്പ് എഗ്രേഡ് ഫൈനലില്‍ പുന്നത്ര വെങ്ങാഴി ഒന്നാമതും അമ്പലക്കടവന് രണ്ടാമതായും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി എ ഫൈനലില്‍ തുരുത്തിത്തറ ഒന്നാമതായും മൂതൈക്കന് രണ്ടാമതുമെത്തി. ഇരുട്ടുകുത്തി ബി ഫൈനലില്‍ ശരവണന് കിരീടം ചൂടിയപ്പോള്‍ സെന്റ് ജോസഫ് രണ്ടാം സ്ഥാനത്ത് എത്തി.
വെപ്പ് ബി ഗ്രേഡ് ഫൈനലില്‍ ഏബ്രഹാം മൂന്നു തൈയ്ക്കല്‍ ഒന്നാമതും വേണുഗോപാല്‍ രണ്ടാം സ്ഥാനവും നേടി. തെക്കനോടി വനിത ഫൈനലില്‍ ദേവസ് ഒന്നാമതും സാരഥി രണ്ടാമതും എത്തിച്ചേര്‍ന്നു.
ജലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 47 വള്ളങ്ങളാണ് പങ്കെടുത്തത്. ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ കേരളത്തിലെ 16 പ്രമുഖ വള്ളങ്ങളാണ് മാറ്റുരച്ചത്. വെപ്പ് എ-ആറ്, വെപ്പ് ബി-രണ്ട്, ഇരുട്ടുകുത്തി എ-നാല്, ഇരുട്ടുകുത്തി ബി-ആറ്, വനിത-മൂന്ന് അലങ്കാരവള്ളം-10 എന്നിങ്ങനെയാണ് പങ്കെടുത്ത വള്ളങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: