തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്നലെ സെക്രട്ടേറിയറ്റ് പരിസരം സമരങ്ങളുടെ ഘോഷയാത്രയായിരുന്നു. അവകാശ സമരങ്ങള്‍ക്ക് വേണ്ടി കൂട്ടായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഒരുസമരം വ്യത്യസ്തമായി. നെഞ്ചില്‍ റീത്തും മൂക്കില്‍ പഞ്ഞിയുമായി ശവശരീരം പോലെ പൊരിവെയിലത്ത് ഒരു മനുഷ്യന്. സമീപത്ത് ലഘുലേഖയുമായി ഒരു യുവതിയും. ഭ്രാന്താണെന്ന് കരുതി കടന്നുപോയവരില്‍ നോട്ടീസ് വാങ്ങി വായിച്ചവരെല്ലാം തുടര്‍ന്ന് അഭിവാദ്യം അര്‍പ്പിക്കുന്നതാണ് കണ്ടത്.
കാരണം ആ സമരം സ്വാര്‍ഥതയ്ക്ക് ഉള്ളതായിരുന്നില്ല. മറിച്ച് സമൂഹത്തിനു വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ പോരാട്ടമായിരുന്നു. യൂണിവേഴ്സിറ്റി ജീവനക്കാരനായ ജയപ്രകാശും ഭാര്യ ശ്രീകലയും ആയിരുന്നു സമരപോരാളികള്‍. ജെപി ഭൂമിക്കാരന് എന്ന പേരിലാണ് 1988 മുതല്‍ ഇവര്‍ സമരരംഗത്ത് ഉള്ളത്. പൊതുസ്ഥലങ്ങളിലെല്ലാം ശൗചാലയങ്ങള്‍ ഉണ്ടാകണം എന്നതാണ് ഇവരുടെ സമരലക്ഷ്യം. നിലവിലുള്ളവയില്‍ മലമൂത്ര കരം ഒഴിവാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ന്യായമായ ആവശ്യം നേടാനായി ഇവര്‍ നടത്തിയ സഹനസമരങ്ങള്‍ തുടര്‍ക്കഥയാണ്. തുടര്‍ച്ചയായി അഞ്ചു തവണയാണ് ഇവര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബോധവത്കരണ യാത്ര നടത്തിയത്. അതില്‍ നാല് തവണ കാല്‍നടയായും കഴിഞ്ഞ തവണ സൈക്കിളിലും ആയിരുന്നു യാത്ര. ഒരു യാത്ര കടന്നുവന്നത് കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും വീടുകള്‍ കേന്ദ്രീകരിച്ച് ആയിരുന്നു. ഏകദേശം 120 ഓളം പേര് ഇതിനു വേണ്ടി മുന്‍കൈ എടുക്കാം എന്ന് ഒപ്പിട്ടു കൊടുക്കുകയും ചയ്തു. എന്നാല്‍ ഇതെല്ലാം ജലരേഖയാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അതില്‍ പലരും പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ്.
ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടാനുകോടി രൂപ ചെലവഴിക്കുന്ന സമയത്താണ് കേരളത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം കൊടുക്കേണ്ടി വരുന്നത് എന്ന് ഇവര്‍ പറയുന്നു. പണം കൊടുത്ത് ഉപയോഗിക്കുന്നവയാകട്ടെ വൃത്തിഹീനവുമാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടം. സമ്പൂര്‍ണ പരസ്യ വെളിയിട വിമുക്ത സംസ്ഥാനമാണ് കേരളമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ശൗചാലയങ്ങളില്‍ പണപിരിവ് നടത്തുന്നത് അന്യായമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് പലതവണയായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണാന്‍ ശ്രമിച്ചെങ്കിലും നിഷേധാത്മകമായ നിലപാടുകളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.
സര്‍ക്കാര്‍ ചെലവില്‍ ഇത്തരം സൗകര്യങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നു എങ്കില്‍ മുന്‍കൈ എടുത്തു സംഘടനകളെയും പൊതുജനങ്ങളെയും കൊണ്ട് ഇവ നിര്‍മിക്കാനും സൗജന്യമായി സംരക്ഷിക്കാനും ഇവര്‍ ഒരുക്കമാണ്. ഇത്തരത്തില്‍ ന്യായമായ ആവശ്യത്തിനു നടത്തുന്ന ഗാന്ധിയന്‍ സമരരീതി കൊണ്ട് ഫലം ഉണ്ടായില്ലെങ്കില്‍ ജനുവരി 30 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ജീവന് ഒടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇന്നലത്തെ സമരം താത്കാലികമായി ഇവര്‍ അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: