കാസര്‍കോട്: കായല്‍ കയ്യേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും കായല്‍ നികത്തുമെന്ന് പറയുന്നത് മന്ത്രി കേരളത്തോട് നടത്തുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതു കൊണ്ടു മാത്രം കാര്യമില്ല. തോമസ് ചാണ്ടിയെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയും അഴിമതിയില്‍ കൂട്ടുപ്രതി ആയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ജാഥയായ പടയൊരുക്കത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസും യുഡിഎഫും ഭയക്കുന്നില്ല. കളങ്കിതര്‍ ആരൊക്കെയെന്നത് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും ചെന്നിത്തല പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈനെതിരെ നടക്കുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമരത്തിനു നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണെന്നും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: