അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിലേ ബിജെപി പ്രതിപക്ഷത്തെ തറപറ്റിച്ചു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോ വമ്പന്‍ വിജയം. ബുധനാഴ്ചയാണ് പരസ്യം പുറത്തിറക്കിയത്. പ്രതിപക്ഷത്തിന്റെ വിജയ സാധ്യതയ്ക്കു പുറമേ, തെരഞ്ഞെടുപ്പു പ്രചാരണ സാധ്യതകൂടി തകര്‍ത്താണ് ബിജെപിയുടെ മോദിഭരണത്തെക്കുറിച്ചുള്ള പരസ്യം. ”ഞാനാണ് വികസനം, ഞാനാണ് ഗുജറാത്ത്”- എന്ന സന്ദേശം പ്രചരിപ്പിക്കുന്ന 3.54 മിനിട്ട് വീഡിയോയുടെ അവസാന 10 സെക്കന്റൊഴികെ മുഴുവനും മോദി വിമര്‍ശനമാണ്. അവസാനത്തെ പത്തുസെക്കന്‍ഡില്‍ പരസ്യം മാത്രമല്ല, പരസ്യം കാണുന്നവവരുടെ മനസും മോദിക്കൊപ്പമാകുന്നു.
ബാര്‍ബര്‍ഷാപ്പാണ് രംഗം. മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ, മുടിവെട്ടാനെത്തിയവരില് പത്രം വായിക്കുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ മോദിയെ പഴിക്കുന്നു: മോദി കഷ്ടപ്പെടുത്തുന്നു. ഇഷ്ടാ, വിട്ടുകള, അയാള്‍ സ്വേച്ഛാധികാര മനസുകാരനാണ് എന്നുവരെ പറയുമ്പോള്‍ മറ്റൊരാള്‍ ഇടപെടുന്നു.
അയാള്‍ പറയുന്നു: ആശാനെ..അതെയതെ, ഒന്ന് ശരിയാണ്. മോദി കഷ്ടപ്പെടുത്തുന്നു. പ്രധാനമന്ത്രിമാരെന്താണ് ചെയ്യേണ്ടത്, മിണ്ടാതെ എവിടെങ്കിലും കുത്തിയിരിക്കണം. കൂടിവന്നാല്‍ കുറച്ച് ഫയല്‍ ഒപ്പിടണം. അഥവാ എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അഴിമതിയാകണം. ആരുണ്ട് തടയാന്‍. അഞ്ചുവര്‍ഷം കൊണ്ട് ഏറെ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാമെന്നിരിക്കെ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഇടുന്നു. എന്തോന്നിന്.
കരിഞ്ചന്തക്കാരെ കഴുത്തിനു പിടിക്കുന്നു, സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നു. ആത്മശക്തി പ്രകടിപ്പിച്ച് ഇങ്ങനെ എന്തെന്തെല്ലാം ചെയ്യുന്നു, അമ്പമ്പോ. എന്തിനാ ഈ സാഹസങ്ങള്‍. ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ചാല്‍ പോരെ. ആത്മഹത്യാപരം…
വെളുപ്പിന് അഞ്ചുമണിക്കെഴുന്നേറ്റ് പണിയെടുത്തിട്ടെന്തുകിട്ടാനാ….ഒറ്റ ദിവസം അവധിയെടുക്കാതെ പണിയെടുക്കുന്നു. ദീവാളിക്ക് മൂപ്പരെവിടെയാരുന്നു. അതിര്‍ത്തിയില്‍. സൈന്യത്തോടൊപ്പം. ബുദ്ധിയിളക്കമാണ്.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പാര്ട്ടികൊടുത്തിട്ടില്ല. വിദേശയാത്രയ്ക്ക് കൂട്ടിയിട്ടില്ല. കുടുംബക്കാരോട് ഒരു മമതയുമില്ല. അങ്ങേരുടെ ഒരു വീട്ടുകാര്‍ക്കും ഭൂമിയില്ല, ഫ്ളാറ്റില്ല, ആരും വിദേശ യാത്ര നടത്തുന്നില്ല. എന്റെ മോദിജീ.. ഇങ്ങനെയൊക്കെ എന്തെങ്കിലും ചെയ്യ്….ഹ
ചങ്ങാതീ, നിങ്ങള്‍ റിപ്പോര്ട്ടറല്ലെ. എനിക്കറിയാഞ്ഞ് ചോദിക്കുകയാ, പറഞ്ഞുതാ…. പാവങ്ങള്‍ക്ക് പാചകവാതകം കൊടുക്കാന്‍ പണക്കാരുടെ സബ്സിഡി നിര്‍ത്തിയാല്‍ വോട്ടുകിട്ടുമോ… വോട്ടുകിട്ടാന്‍ കയ്യൂക്കു കാട്ടണം. വോട്ടു ബാങ്കുണ്ടാക്കണം. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കൊണ്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ക്ക് ഇതിനൊന്നും മറുപടി പറയാനുണ്ടാവില്ല. ഞാന്‍ പറയാം… സ്വച്ഛ് ഇന്ത്യയാണിപ്പോള്‍ പറയുന്നത്, പുതിയ ഇന്ത്യ! വേണ്ട, നമുക്ക് പഴയ ഇന്ത്യമതി. ഇഷ്ടം പോലെ ആര്‍ക്കും പോക്കറ്റിലാക്കാം. ആരും ചോദിക്കില്ല. റോഡില്‍ എന്തു ചപ്പും തട്ടാം, വീട് വൃത്തിയായി സൂക്ഷിച്ചാല്‍ മതി….
ഇങ്ങനെയൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നിട്ടേ ഇല്ല… ശരിയല്ലേ ചങ്ങാതീ…
പക്ഷേ സത്യത്തില്‍ ഇത്തരം പ്രധാനമന്ത്രി മുമ്പുണ്ടായിട്ടില്ല എന്നൊരു യുവാവ് ഇടയ്ക്ക് പറയുന്നു…
യുവാവ് തുടരുന്നു: പക്ഷേ, ആര്‍ക്കും താല്പര്യമേ ഇല്ല, ഇല്ല… ലാലു പ്രസാദ് യാദവ് മകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. മുലായംസിങ് മുഴുവന്‍ കുടുംബത്തെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. സോണിയാജി രാഹുലിനെ രക്ഷിക്കാന്‍ പാടുപെടുന്നു. പക്ഷേ, ഒന്നാലോചിക്കൂ, ഈ രാജ്യത്തെ രക്ഷിക്കാന്‍ ആര്‍ക്കാണ് താല്പര്യം?
ഇന്ന് മോദി പരാജയപ്പെട്ടാല്‍, അടുത്ത 100 വര്‍ഷത്തില്‍ രാജ്യത്ത് ഒരു പ്രധാനമന്ത്രിയും അഴിമതിക്കെതിരേ മിണ്ടാന്‍ ധൈര്യപ്പെടില്ല. കൈ രണ്ടും കൂട്ടിപ്പിടിച്ച് തലകുനിച്ച് നിന്ന് വിളിച്ചു കൂവിക്കോളൂ, മേരാ ഭാരത് മഹാന് എന്ന്..
നിരാശനായി ഇറങ്ങിപ്പോകാനൊരുങ്ങുന്ന യുവാവിനോട് മാധ്യമപ്രവര്ത്തകന്, തനിക്ക് ഈ വിവരങ്ങള്‍ വാര്‍ത്തയാക്കണം, മൊബൈല്‍ ഫോണില്‍ ചേര്‍ക്കാന്‍ പേരും നമ്പരും തരൂ എന്നു പറയുന്നു…
യുവാവിന്റെ മറുപടി ഇങ്ങനെ: ഞാനാണ് വികാസ് (വികസനം), ഞാനാണ് ഗുജറാത്ത്. സേവ് ചെയ്യില്ലേ….
പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുള്ള വിമര്ശനങ്ങളെല്ലാമാണ് ബിജെപി പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്നത്. ആ വിമര്‍ശന സാധ്യതകള്‍ക്കും മറുപടിയാണ് ഓരോ വാക്യവും. ഇങ്ങനെ ‘വിരുദ്ധപരസ്യം’ ത്തിലൂടെയുള്ള രാഷ്ട്രീയ പ്രചാരണം വഴി ബിജെപി മറ്റൊരു തെരഞ്ഞെടുപ്പു പ്രചാരണ ചരിത്രംകൂടി കുറിക്കുകയാണ്. ഒപ്പം അഴിമതിയെന്ന മുഖ്യ വിഷയം തെരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ട ആക്കുകയും ചെയ്തു. പരസ്യ വാചകം ഇങ്ങനെ: ഗുജറാത്തിയെന്ന് അഭിമാനിക്കൂ, ഇന്ത്യക്കാരനെന്ന് അഭിമാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: