തുറവൂര്‍: വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിലേക്കുള്ള പാലം നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി.
മണ്ണുപരിശോധനയും, സൈറ്റ് സര്‍വേയും പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഒന്നരമാസത്തിനുള്ളില്‍ രൂപരേഖയും എസ്റ്റിമേറ്റും നല്‍കാനാണു തീരുമാനം. അഞ്ചു വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പാലത്തിനു ശിലയിടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തെങ്കിലും സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ അനുമതിയില്ലാതെ തൂണുകള്‍ നിര്‍മിക്കാനുള്ള നീക്കം തുടങ്ങിയപ്പോള്‍ സ്ഥലം ഉടമ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയായിരുന്നു. കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥലം വിലയ്ക്കു വാങ്ങാന്‍ ജില്ലാ കലക്ടര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു എംഎല്‍എ പറഞ്ഞു.
രണ്ടു വാഹനങ്ങള്‍ ഒരേ സമയം കടന്നുപോകാനുള്ള തരത്തിലാണു പുതിയപാലം നിര്‍മിക്കുക. നിലവിലുള്ള തൂണുകള്‍ പുതിയ പാലത്തിനു യോജിക്കുമോയെന്നും പരിശോധിക്കും. മണ്ണു പരിശോധനയും, സൈറ്റ് സര്‍വേയും പൂര്‍ത്തിയായാല്‍ ഡിസൈന്‍ തയാറാക്കി ടെന്‍ഡര്‍ ക്ഷണിക്കും.
2018 മാര്‍ച്ചോടെ പുതിയപാലത്തിനു ശിലയിടും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഇരുപതുകോടി രൂപയാണു കാക്കത്തുരുത്ത് പാലത്തിനായി വകയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: