ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതക കേസിലെ ഏഴാം പ്രതി അഭിഭാഷകന് സി.പി.ഉദയഭാനുവിനെ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.സൂരജ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഉദയഭാനുവിനെ ഇരിഞ്ഞാലക്കുട സബ്ബ്ജയിലിലാക്കി. റൂറല്‍ എസ്.പി.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയതപ്പോള്‍ തനിക്ക് കേസില്‍ പങ്കില്ലെന്ന നിലപാടിലാണ് ഉദയഭാനു. കേസില്‍ മുഖ്യപ്രതിയായ ജോണിക്കും സഹായികള്‍ക്കും നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഉദയഭാനു പറഞ്ഞു.
രാജീവിനെ ബന്ദിയാക്കാനാണ് ചക്കര ജോണി, രഞ്ജിത്ത് എന്നിവരോട് നിര്‍ദ്ദേശിച്ചത്. കൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.വൈ.എസ്.പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദയഭാനു പറഞ്ഞു. അവര്‍ക്ക് പറ്റിയ കൈയബദ്ധമാണ് കൊലപാതകമെന്നും ഉദയഭാനു പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് പോലീസിന് മൊഴി നല്കി. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ഒപ്പുവയ്പ്പിക്കാനായിരുന്നു പദ്ധതി. അതിന് രാജീവിനെ ബന്ദിയാക്കാന്‍ ജോണിക്ക് നിര്‍ദ്ദേശം നല്കി. കൊല്ലരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഉദയഭാനു പറഞ്ഞു.
ബുധനാഴ്ച രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരന് അജയ്ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയത്തിന് സമീപമുള്ളവയലില് റോഡിലെ സൗപര്‍ണികയില്‍ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂര്‍ റൂററില്‍ എത്തിച്ചു. രാത്രിതന്നെ എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: