കണ്ണൂര്‍: നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയം ഈ വര്‍ഷത്തെ ദേശീയ സംരംഭകത്വ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ചെറുപുഴയിലെ തേജസ്വിനി നാളികേര ഉല്പാദക കമ്പനി ദേശീയ സംരംഭകത്വ അവാര്‍ഡിന് അര്‍ഹരായി. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സംരംഭക വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. നവംബര്‍ 9ന് ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അദ്ധ്യക്ഷത വഹിക്കും. 3 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ളതും, മൂലധനത്തിന്റെ 25 ശതമാനം വരെ സബ്സിഡി ആയി ലഭിച്ചിട്ടുള്ളതുമായ കമ്പനികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. 5 ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവും തേജസ്വിനി കമ്പനി ചെയര്‍മാനുമായി സണ്ണി ജോര്‍ജ്ജ് അവാര്‍ഡ് ഏറ്റുവാങ്ങും.
നാളികേര വികസന ബോര്‍ഡിനു കീഴില്‍ 2013 ജൂണ്‍ 3ന് നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യത്തെ നാളികേര ഉത്പാദക കമ്പനിയാണ് തേജസ്വിനി. ഗ്രാമീണ തലത്തില്‍ നിന്നുള്ള 272 നാളികേര ഉത്പാദക സംഘങ്ങളും, 15 നാളികേര ഉത്പാദക ഫെഡറേഷനുകളും തേജസ്വിനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുപ്പതിനായിരത്തിലധികം കേരകര്‍ഷകരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. സാധാരണക്കാരായ കേര കര്‍ഷകരെ ഉത്പാദക സംഘങ്ങളിലൂടെ സംഘടിപ്പിച്ചും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പുതിയ വിപണികള്‍ കണ്ടെത്തിയും ആധുനിക ബിസിനസ്സ് രീതികളിലൂടെ ശാക്തീകരിച്ചിട്ടുള്ള വികസന മാതൃകയാണ് തേജസ്വിനി കമ്പനിയുടേത്. നാളികേര മേഖലയിലെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്നീഷ്യന് ട്രെയിനിംഗ് തുടങ്ങിയ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിലുള്ള പ്രാവിണ്യവുമാണ് കമ്പനിയെ ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിത്ത് മുതല്‍ വിപണി വരെയുള്ള കാര്‍ഷിക സേവന മേഖലകളും, ഉത്തരവാദിത്ത വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളുമായി കര്‍ഷകരെ നേരിട്ടു ബന്ധിപ്പിച്ച് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ കമ്പനി തുറന്നുനല്‍കുന്നു. വെളിച്ചെണ്ണ, വെര്‍ജിന്‍ വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, നാളികേര പാല്, വിനാഗിരി, ഇളനീര്, കാര്‍ബനേറ്റഡ് കോക്കനട്ട് വാട്ടര്‍, നീര, നീരയില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയാണ് തേജസ്വിനി കമ്പനി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍. കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരില്ലാതെ കമ്പനി നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുകയും കമ്പനി ഉത്പാദിപ്പിക്കുന്ന ജൈവവളവും ജൈവകീടനാശിനികളും നടീല്‍ വസ്തുക്കളും നേരിട്ട് കര്‍ഷകരില്‍ എത്തിക്കുകയും ചെയ്യുന്നു. കണ്ണൂര്‍ പെരിങ്ങോത്ത് നാല് ഏക്കറിലുള്ള കമ്പനിയുടെ അഗ്രോ പ്രോസസ്സിംഗ് കോംപ്ലക്സിലെ വിവിധ പ്ലാന്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം 6 ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ചെയര്മാന് സണ്ണി ജോര്‍ജ്ജ്, കെ.എ.സദാശിവന്, പി.വി.തോമസ്, ജോസ് അഗസ്റ്റിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: