ന്യൂദല്‍ഹി: ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് ബദലായി ഇടതുമുന്നണി ആരംഭിച്ച ജനജാഗ്രതായാത്ര കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലയാത്രയായി അധ:പതിച്ചെന്ന് ബിജെപി. കാസര്‍കോട് നിന്ന് രമേശ് ചെന്നിത്തല ആരംഭിച്ച കോണ്‍ഗ്രസിന്റെ യാത്രയായ ‘പടയൊരുക്കം’ പാളയത്തില്‍ പടയായി മാറിയെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കളങ്കിതരായ ആരും ചെന്നിത്തലയുടെ യാത്രയുടെ ഭാഗമാവില്ല എന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ വാക്കുകള്‍ യാത്രയില്‍ നിന്ന് എഗ്രൂപ്പുകാരെ മാറ്റി നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കളങ്കിതരെ മാറ്റി നിര്‍ത്തിയാല്‍ യാത്രയില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസിന് ആരുമുണ്ടാവില്ല.
കെപിസിസി പട്ടികയേക്കാള്‍ കൂടുതല്‍ പേര് സരിതയുടെ പട്ടികയിലുണ്ട് എന്ന അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. സതീശന്റെ പ്രസ്താവന പ്രകാരം ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.സി. വിഷ്ണുനാഥ് മുതലായവര്‍ക്ക് എങ്ങനെ പടയൊരുക്കത്തിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നും കൃഷ്ണദാസ് ചോദിച്ചു.
ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രകള്‍ യാതൊരു ജനപങ്കാളിത്തവുമില്ലാതെ പൊളിഞ്ഞു. കോടിയേരിയുടെ വടക്കന്‍ യാത്ര കള്ളപ്പണക്കാരുടെ വാഹനത്തിലാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. കാനം രാജേന്ദ്രന്റെ തെക്കന്‍ യാത്ര സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂമാഫിയയായ തോമസ് ചാണ്ടിയുടെ പ്രചാരണ ജാഥയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: