ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഇരുപത് ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഈ സംഘടനകളുടെ പട്ടിക അമേരിക്ക കൈമാറി. ലഷ്കര്‍ ഇ തയ്ബ, ജയിഷ് ഇ മുഹമ്മദ്, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്നിവയുള്‍പ്പെടെ പട്ടികയിലുണ്ട്.
പാക്കിസ്ഥാനില്‍ നിന്ന് ഈ സംഘടനകള്‍ ഇന്ത്യക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും പ്രവര്‍ത്തിക്കുന്നുവെന്നാണ് അമേരിക്ക പറയുന്നത്.
പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖല ഭീകര സംഘടനകളുടെ പറുദീസയാണെന്ന് അമേരിക്ക നല്കിയ വിശദമായ റിപ്പോര്‍ട്ടിലുണ്ടെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ ആക്രമിക്കുന്നവര്‍, പാക്കിസ്ഥാനുള്ളില്‍ പ്രവര്‍ത്തിക്കുന്നവ, അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നവ എന്നിങ്ങനെ ഭീകര സംഘടനകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് അമേരിക്ക റിപ്പോര്‍ട്ട് തയാറാക്കിയത്.
ലഷ്കര്‍ ഇ തയ്ബ, ജയിഷ് ഇ മുഹമ്മദ്, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്നിവയെ ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളെന്ന നിലയ്ക്കാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്.
ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ കശ്മീര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. എന്നാല്‍, പിന്നീട് അല്‍ ഖ്വയിദയുമായി അടുത്ത ബന്ധം പുലര്‍ത്തി. ഒസാമ ബിന്‍ ലാദനുമായും ഈ സംഘടനയ്ക്കു ബന്ധമുണ്ടായിരുന്നു.
ഇന്ത്യയില്‍ 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2008ലെ മുംബൈ ആക്രമണത്തിനും നേതൃത്വം നല്കിയ ലഷ്കറിനെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഭീകരശൃംഖല എന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: