ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ആലപ്പുഴ നഗരസഭയില്‍ നല്കാന് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കഴിഞ്ഞില്ല. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്ന നഗരസഭയുടെ അന്ത്യശാസനത്തിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയത്.
രേഖകള്‍ നേരത്തെ ഹാജരാക്കിയ സ്ഥിതിക്ക് ഇനി വീണ്ടും നല്‍കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് പരിഗണിച്ച് നഗരസഭയ്ക്ക് പൊളിച്ചുനീക്കാനാകും. എന്നാല്‍ കത്ത് കിട്ടി ദിവസങ്ങളായിട്ടും യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ മൗനം പാലിക്കുന്നു.
കോടതിയെ സമീപിച്ചാലും ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ കമ്പനിക്ക് ഹാജരാക്കേണ്ടിവരും. അത് കമ്പനിയെയും മന്ത്രിയേയും കൂടുതല്‍ കുരുക്കിലാക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷം പാടശേഖരത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് എങ്ങനെ അനുമതികിട്ടിയെന്ന കാര്യം പുറത്തുവരുന്നതോടെ മന്ത്രിയുടെ കമ്പനി നടത്തിയതെല്ലാം നിയമവിരുദ്ധമാണെന്ന് വ്യക്തമാകും.
ലേക്പാലസ് റിസോര്‍ട്ടിന്റെ കെട്ടിടങ്ങള്‍ക്ക് അനുമതിയും നമ്പറും നഗരസഭ മുമ്പ് നല്‍കിയത് ചട്ടം ലംഘിച്ചായതിനാലാണ് രേഖകള്‍ ഹാജരാക്കാത്തതെന്നാണ് വിവരം. ചുരുക്കത്തില്‍ രേഖകള്‍ ഹാജരാക്കിയാലും ഇല്ലെങ്കിലും കുരുക്കിലേക്ക് എന്നതാണ് മന്ത്രിയുടെ അവസ്ഥ. ആലപ്പുഴ നഗരത്തില്‍ തിരുമല വാര്‍ഡില്‍ കരുവേലി പാടശേഖരത്തിന്റെയും കൊമ്പന്‍കുഴി പാടശേഖരത്തിന്റെയും മദ്ധ്യത്തില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് ലേക്പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളത്.
നിര്‍മ്മാണ അനുമതിയ്ക്കായി സമര്‍പ്പിച്ച എല്ലാ രേഖകളും നഗരസഭയില്‍ കാണാതായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 22ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഒരാഴ്ചക്കകം രേഖകളെല്ലാം ഹാജരാക്കണമെന്ന് കാണിച്ച് കമ്പനിക്ക് കത്തുനല്‍കി. ഇല്ലെങ്കില്‍ പൊളിച്ച് നീക്കാനുള്ള നടപടിയുമായി നഗരസഭയ്ക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് രേഖകള്‍ ഹാജരാക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ റിസോര്‍ട്ടിന്റെ 18 കെട്ടിടങ്ങളുടെ കാണാതായ ഫയലുകള്‍ നഗരസഭ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ വസ്തുവിന്റെ ആധാരം, കരംതീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇവയൊന്നുമില്ലായിരുന്നു. നഗരസഭയുടെ കെട്ടിടനിര്‍മ്മാണ അനുമതി മാത്രമാണ് കണ്ടെത്തിയ ഫയലിലുണ്ടായിരുന്നത്. ഫയലുകള്‍ എടുത്ത് കൊണ്ടുപോയി റവന്യൂരേഖകള്‍ നശിപ്പിച്ച ശേഷമാണ് കൊണ്ടുവച്ചതെന്ന് സംശയവും ഇതോടെ ബലപ്പെടുകയാണ്. ഇനിയും 16 കെട്ടിടങ്ങളുടെ ഫയലുകള്‍ കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: