ആലപ്പുഴ: നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ വെട്ടിനിരത്തല്‍ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച സമരത്തിന് നേതൃത്വം നല്കിയ വി.എസ്. അച്യുതാനന്ദന് കുട്ടനാട് മാര്‍ത്താണ്ഡം കായല്‍നിലം മന്ത്രി തോമസ് ചാണ്ടി നികത്തിയിട്ടും മൗനം പാലിക്കുന്നതില്‍ ദുരൂഹത.
1990കളിലാണ് വിഎസിന്റെയും ജി. സുധാകരന്റെയും നേതൃത്വത്തില്‍ കുട്ടനാട് കേന്ദ്രീകരിച്ച് അക്രമസമരം അരങ്ങേറിയത്. വയലുകളില്‍ വാഴയും കവുങ്ങും മറ്റും വെച്ചത് വെട്ടിനിരത്തിയായിരുന്നു സമരം. നിരവധി കര്‍ഷകരാണ് സിപിഎം പോഷക സംഘടനയായ കെഎസ്കെടിയു നടത്തിയ വെട്ടിനിരത്തലില്‍ കണ്ണീരു കുടിച്ചത്. കെഎസ്കെടിയുവിന്റെ സ്ഥാപക നേതാവും വിഎസ്സാണ്.
പിന്നീട് വര്‍ഷത്തില്‍ രണ്ടു വട്ടം കൃഷിയിറക്കിയിരുന്ന ഏക്കറുകണക്കിന് നെല്‍വയല്‍ നികത്തി നിര്‍മിച്ച കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തതും വിഎസ്സായിരുന്നു. ഇതെ വഞ്ചിക്കല്‍ സമീപനമാണ് അച്യുതാനന്ദനും കെഎസ്കെടിയുവും തോമസ് ചാണ്ടി വിഷയത്തിലും കാണിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
ചാണ്ടി വിഷയം വന്‍വിവാദമായതിന് ശേഷം പലതവണ വിഎസ് ആലപ്പുഴയിലെത്തിയെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. പിണറായി സര്‍ക്കാരിന്റെ മറ്റു പല ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രസ്താവനയിറക്കുന്ന വിഎസ് പക്ഷെ, ചാണ്ടിയോട് മൃദു സമീപനം സ്വീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വിഎസ് കൊട്ടിഘോഷിക്കുന്നത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയെന്നതാണ്. ഈ നിയമം തന്നെ ഇടതു മന്ത്രിസഭാംഗം ലംഘിച്ചിട്ടും അച്യുതാനന്ദന് അറിഞ്ഞ ഭാവമില്ല. ജില്ലയിലെ വിഎസ് പക്ഷക്കാരായ പല പ്രമുഖരും ചാണ്ടിയുടെ ആശ്രിതരോ, സഹായങ്ങള്‍ പറ്റുന്നവരോ ആണ്. ഇതാകാം വിഎസ് നിശബ്ദനാകാന്‍ കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്.
വിഎസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ ജനപ്രതിനിധിയുടെ മകന് വിദേശത്ത് ജോലി നല്കിയതും അവിടെ സംരക്ഷിക്കുന്നതും ചാണ്ടിയാണെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉണ്ട്. നേരത്തെ കിളിരൂര്‍ കേസില്‍ ചാണ്ടിയുടെ റിസോര്‍ട്ടും ആരോപണ വിധേയമായ സാഹചര്യത്തില്‍ ചാണ്ടിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തില്ലെന്ന ആദര്‍ശ പരിവേഷവും വിഎസ് സ്വീകരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തതും വിഎസ്സായിരുന്നു.
പിണറായി മുഖ്യമന്ത്രിയായപ്പോള്‍ വിഎസ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് താന്‍ കേരളത്തിന്റെ കവലാളായി ഉണ്ടാകുമെന്നാണ്, എന്നാല്‍ ഇപ്പോള്‍ തോമസ് ചാണ്ടിയുടെ കാവലാളാകുകയാണ് അച്യുതാനന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: