തിരുവനന്തപുരം: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിന്റെ ലീഡ് 91 റണ്‍സ്. ഒന്നാം ഇന്നിങ്സ് 46 റണ്‍സിന്റെ ലീഡ് കേരളത്തിന് ഉണ്ട്. രണ്ടാം ദിവസം മഴ മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. ജലജ് സക്സേന (31 പന്തില്‍ 16), രോഹന് പ്രേം (19 പന്തില്‍ ആറ്) എന്നിവരാണ് ക്രീസില്‍. 22 പന്തില്‍ രണ്ടു സിക്സ് ഉള്‍പ്പെടെ 20 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. റാം ദയാലാണ് വിഷ്ണുവിനെ പുറത്താക്കിയത്.
കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 219 റണ്‍സിനെതിരെ, ജമ്മു കശ്മീരിന് മറുപടി 173റണ്‍സിന് അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോന്‍ ജോസഫ്, ജലജ് സക്സേന എന്നിവരും ചേര്‍ന്ന ജമ്മു കശ്മീരിനെ തകര്‍ത്തു. ഓപ്പണിങ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ശേഷം 91 റണ്‍സിനിടെ 10 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ജമ്മു കശ്മീര്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത്. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെ തോല്‍വി ഒഴിവാക്കാനായാല്‍ കേരളത്തിന് മൂന്നു പോയിന്റ് ഉറപ്പായി.
മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണു കേരളം. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്പിച്ച കേരളം മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അതേസമയം, മൂന്നു കളികളില്‍ നിന്ന് മൂന്നു പോയിന്റോടെ ഗ്രൂപ്പില്‍ ആറാംസ്ഥാനത്താണ് ജമ്മു കശ്മീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: