തിരുവനന്തപുരം: കേരള മെഡിക്കല്‍ പ്രവേശനബില്ലിലെ നാലു വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ തകര്‍ന്നത് ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ നടത്താനിരുന്ന ഒത്തുകളി. ഫീസ് നിര്‍ണയസമിതിയിലെ പത്തംഗങ്ങളില്‍ സര്‍ക്കാര്‍ നോമിനികളായ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി മാനേജ്മെന്റിന് അനുകൂല തീരുമാനം എടുപ്പിക്കാനുള്ള ശ്രമമാണ് ഹൈക്കോടതി ഇല്ലാതാക്കിയത്.
മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന 17-ാം വകുപ്പ്, ഫീസ് നിര്‍ണയസമിതിയുടെ ക്വാറം സംബന്ധിച്ച 5(3) വകുപ്പ്, താത്കാലിക ഫീസ് നിര്‍ണയത്തിന് സമിതിയെ അധികാരപ്പെടുത്തുന്ന 8(1)ബി വകുപ്പ്, താത്കാലിക ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന വകുപ്പ് 19 എന്നിവയാണ് കോടതി റദ്ദാക്കിയത്. പ്രത്യക്ഷത്തില്‍ ഈ വകുപ്പുകള്‍ റദ്ദ് ചെയ്തത് മാനേജ്മെന്റിന് അനുകൂലമാകുമെന്ന് തോന്നുമെങ്കിലും അങ്ങനെ അല്ല.
2004 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, 2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയാണ് പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് റെഗുലേറ്ററി കമ്മീഷനും രൂപീകരിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം അഞ്ചംഗങ്ങള്‍ മതി ഓരോ സമതിയിലും. ഇതനുസരിച്ച് സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജി അധ്യക്ഷനാകണം. ഉന്നത വിദ്യാഭ്യാസസെക്രട്ടറി, ആരോഗ്യസെക്രട്ടറി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, വിദ്യാഭ്യാസ വിദഗ്ധന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഇവരാണ് കോളേജുകളുടെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ച് ഫീസ് നിര്‍ണയിക്കേണ്ടത്. ഇതില്‍ സര്‍ക്കാരിന് വലുതായി കൈകടത്താനാകില്ല. ഇത് മറികടക്കാനാണ് സ്വാശ്രയ മാനേജ്മെന്റുകളെ നിലയ്ക്കു നിര്‍ത്താനെന്ന വ്യാജേന പുതിയ നിയമം കൊണ്ടുവന്നത്.
പുതിയ നിയമം അനുസരിച്ച് പത്തംഗ സമിതിയാണ് ഫീസ് നിര്‍ണയിക്കേണ്ടത്. അധ്യക്ഷനും പഴയ സമിതി അംഗങ്ങള്‍ക്കും പുറമെ നിയമസെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, പ്രവേശന കമ്മീഷണര്‍ എന്നിവരെയും ഔദ്യോഗിക പ്രതിനിധികളാക്കി. കൂടാതെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധിയെയും എസ്സി-എസ്ടി വിഭാഗത്തിലെ വിദ്യാഭ്യാസവിദഗ്ധനെയും ഉള്‍പ്പെടുത്തി. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആറും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവര്‍ നാലുമായി. നാലുപേരുണ്ടെങ്കില്‍ സമതിക്ക് ചേരാനും തീരുമാനം എടുക്കാനും നിയമത്തിലെ 5(3) വകുപ്പുപ്രകാരം അധികാരവും നല്കി.
മാനേജ്മെന്റ് പറയുന്ന ഫീസിന് അംഗീകാരം നല്കാന് തയ്യാറാകാത്ത ഔദ്യോഗിക അംഗങ്ങളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ സമതിയോഗത്തില് തള്ളുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കൂടാതെ ഇവരെ ഉപയോഗിച്ച് മാനേജ്മെന്റുകളോട് വിലപേശാനുമാകും. ഇതാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലതായത്.
ബില്ല് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷവും ഈ വകുപ്പുകള്‍ക്കെതിരെ കാര്യമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ മാനേജ്മെന്റിന് വേണ്ടി ഒത്തുകളിച്ചു. സമിതിയില്‍ മാനേജ്മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താത്തതും രാഷ്ട്രീയക്കാര്‍ കടന്നുവന്നാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ കോടികള്‍ ഒഴുക്കേണ്ടി വരും എന്നുള്ളതിനാലുമാണ് മാനേജ്മെന്റുകള്‍ ബില്ലിനെതിരെ കോടതിയെ സമീപിച്ചത്.
നിയമോപദേശം തേടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരള മെഡിക്കല്‍ പ്രവേശന ബില്ലിലെ നാലുവകുപ്പുകള്‍ ഹൈക്കോടതി റദ്ദുചെയ്ത സാഹചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ശേഷം തീരുമാനിക്കും. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ബില്ലിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും വിധി സര്‍ക്കാരിന് എതിരല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: