കൊച്ചി : തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ ശ്രീകാന്ത് വലസപ്പള്ളി, ഡോ. പാട്രിക് പോള്‍, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബിലാല്‍ അഹമ്മദ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകനെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് ആശുപത്രികളില്‍ കൊണ്ടു പോയെങ്കിലും ചികിത്സ ലഭിച്ചില്ല. തലയ്ക്കേറ്റ മാരകമായ പരിക്ക് കാരണം മുരുകന് മരിച്ചു.
സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കേസില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കണോയെന്ന കാര്യം മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ദ്ധാഭിപ്രായം കിട്ടിയ ശേഷമേ തീരുമാനിക്കൂവെന്ന് കൊട്ടിയം സിഐ ജി അജയനാഥ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാകും തീരുമാനമെന്നും സിഐയുടെ വിശദീകരണത്തില്‍ പറയുന്നു. ഇതു പരിഗണിച്ച് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: