ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിരോധനം അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. സംഘടനയുടെ ഭീകരബന്ധങ്ങള്‍ വ്യക്തമാക്കുന്ന വിവിധ അന്വേഷണ ഏജന്‍സികളുടെ നിരവധി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. നിയമ സംവിധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
നിരോധിത ഭീകരസംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ)യുടെ നിരോധനത്തെ തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ എന്‍ഡിഎഫിലേക്ക് മാറിയിരുന്നു. സിമിയുടെ നേതാക്കള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമം.
ഇന്ത്യാ ടുഡേ ചാനല്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
2016 ജനുവരി മുതല്‍ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെയും കര്‍ണാടകം, തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തനങ്ങളെപ്പറ്റി നിരവധി റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിദേശ ധനസഹായം ഉപയോഗിക്കുന്നതും പാക്കിസ്ഥാന്, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവയിലെ വിവിധ സംഘടനകളുമായുള്ള ബന്ധവും രഹസ്യാന്വേഷണ റിപ്പോര്ട്ടുകളിലുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: