തിരുവനന്തപുരം: കായല്‍ കൈയേറ്റ പ്രശ്നത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെട്ടേക്കും. എന്‍സിപി സംസ്ഥാന സമിതിയില്‍ എതിര്‍പ്പ് ശക്തമായതും സിപിഐ നിലപാട് കടുപ്പിച്ചതും ജനജാഗ്രതാ യാത്രയില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചതും ചാണ്ടിക്ക് തിരിച്ചടിയായി. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ രാജി ആവശ്യം സിപിഐ ഉന്നയിക്കും. എല്‍ഡിഎഫ് തീരുമാനത്തെ എതിര്‍ക്കില്ലെന്നാണ് എന്‍സിപി സംസ്ഥാന നേതാക്കള്‍ നല്കുന്ന സൂചന.
തോമസ് ചാണ്ടിക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കൂടി ആവശ്യപ്പെട്ടതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഉന്നയിച്ചിരുന്ന വാദത്തിന് ശക്തിയേറി.
ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞതാണ് സിപിഐ നിലപാടെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. നിയമം ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തിലെ ചാണ്ടിയുടെ പ്രസംഗം അറിവ് കുറഞ്ഞതു കൊണ്ടാകാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.
രണ്ടംഗങ്ങള്‍ മാത്രമുള്ള എന്‍സിപിയെ സംരക്ഷിക്കുന്ന നിലപാടിനോട് സിപിഎമ്മിലും അതൃപ്തി ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന മാര്‍ത്താണ്ഡം കായലിലെ 42 ബ്ലോക്ക് തോമസ് ചാണ്ടി കൈയേറിയതും പാര്‍ട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കൈയേറ്റത്തെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍.
എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രകള്‍ ഇന്ന് സമാപിക്കുന്നതോടെ തോമസ് ചാണ്ടിയുടെ കാര്യം മുന്നണി ചര്‍ച്ചയ്ക്കെടുക്കും. ആറിനു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പത്തിനു സിപിഐ നിര്‍വാഹക സമിതിയും ചേരുന്നുണ്ട്. രണ്ട് യോഗങ്ങളും ചാണ്ടിക്ക് നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: