ചെന്നൈ: ചെന്നൈയിലും തമിഴ്നാടിന്റെ തീരദേശമേഖലയിലും കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ചെന്നൈയില്‍ ഇന്നലെ രാവിലെ മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നെങ്കിലും വൈകിട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. നഗരത്തിന്റെ പല പ്രധാനമേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തുടരുന്നു. അതേസമയം, തുടര്‍ച്ചയായി പെയ്ത മഴ നഗരത്തിലെ കുടിവെള്ളസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് കൂട്ടി. പൂന്ദി, ചോളവാരം, റെഡ് ഹില്‍സ്, ചെമ്പരമ്പാക്കം എന്നീ റിസര്‍വോയറുകളില്‍ ജലനിരപ്പ് 700 ക്യുബിക് അടി ഉയര്‍ന്നിട്ടുണ്ട്. കടുത്ത ജലക്ഷാമത്തില്‍ വലഞ്ഞ ചെന്നൈയ്ക്ക് മഴ അത്തരത്തില്‍ ആശ്വാസമാണ്.
തീരമേഖലയില്‍ നിന്ന് മഴ കാവേരീനദീ തടമേഖലയിലേയ്ക്കെത്തുകയാണ്. തീരദേശമേഖലയായ നാഗപട്ടണം ജില്ലയിലെ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അണ്ണാ സര്‍വകലാശാലയിലെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. തീവണ്ടി ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: