ഭോപ്പാല്‍: മധ്യപ്രദേശില്‍ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ നാല് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ആക്രമികള്‍ കൊലപ്പെടുത്താനും ശ്രമിച്ചു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് പോലീസ് കേസെടുത്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് സംഭവം. നഗരത്തിലെ ഹബീബ്ഗഞ്ച് മേഖലയിലെ ആര്‍പിഎഫ് ചൗക്കില്‍ നിന്നാണ് സിവില്‍ സര്‍വീസ് പരിശീലനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്കു കൊണ്ടുപോയി അക്രമികള്‍ പീഡിപ്പിക്കുകയായിരുന്നു. തിരിച്ചറിയുമെന്ന ഭയത്താല്‍ അവര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. മരിച്ചെന്ന് കരുതിയാണ് സംഘം സ്ഥലംവിട്ടത്.
ക്ലാസിനുശേഷം സാധാരണ ബസിലാണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു പോകാറുള്ളത്. എന്നാല്‍ സംഭവം നടന്ന ദിവസം ട്രെയിനില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് സംഘം തട്ടിക്കൊണ്ട് പോയത്.
അതേസമയം, പെണ്‍കുട്ടി പരാതിയുമായി സമീപിച്ചിട്ടും നടപടിയെടുക്കാത്ത എം.പി നഗര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആര്.എന്‍ തേക്കമിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: