കുന്നത്തൂര്‍: സ്കൂള്‍ പിടിഎയുടെ ഐക്യകണ്ഠമായ തീരുമാനത്തേ തുടര്‍ന്ന് സമരരഹിതമാക്കിയ സ്കൂളില്‍ എസ്എഫ്ഐയുടെ പഠിപ്പുമുടക്ക്. വിദ്യാര്‍ഥിസമരം അനുവദിക്കാകാതിരുന്ന സ്കൂള്പ്രിന്സിപ്പലിനേയും അധ്യപകരേയും അധിക്ഷേപിച്ച് സ്കൂളില്‍ കടന്നുകയറിയ സിപിഎം നേതാക്കള്‍ അധ്യയനം തടസ്സപ്പെടുത്തി.
പടിഞ്ഞാറെ കല്ലട ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഇന്നലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. സ്കൂളിന് പുറത്ത് സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു എന്നാരോപിച്ച് എസ്എഫ്ഐ പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു. സമരരഹിത സ്കൂളായതിനാല്‍ തന്നെ പ്രിന്‍സിപ്പല്‍ സമരം അനുവദിച്ചില്ല. തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ പുറത്ത് നിന്ന് സിപിഎം പ്രവര്‍ത്തകര്‍ സ്കൂളില്‍ അതിക്രമിച്ച് കയറി. സ്കൂള്‍ വിടാനാകില്ലെന്ന് നേതാക്കളോടും പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രിന്‍സിപ്പലിനോടും അധ്യാപകരോടും തട്ടിക്കയറിയ നേതാക്കള്‍ സ്കൂള്‍ വിട്ടേ തീരുവെന്ന് ശഠിച്ചു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രിന്‍സിപ്പല്‍ സ്കൂളിന് അവധി നല്‍കുകയായിരുന്നു. പുറത്ത് നിന്നുള്ളവര്‍ സ്കൂളില്‍ അതിക്രമിച്ച് കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഇവിടെ നിത്യസംഭവമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ പുറത്ത് നിന്നുള്ളവര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം രണ്ടുദിവസം മുമ്പുണ്ടായി.
ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി ഒതുക്കാനാണ് പോലീസ് ശ്രമിയ്ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പുറത്ത് നിന്നെത്തിയവരുടെ സംഘര്‍ഷത്തേ തുടര്‍ന്നാണ് സ്കൂളിന് അവധി നല്‍കിയതെന്നും സമരങ്ങള്‍ക്കെതിരേ നാട്ടുകാരുടെ സഹായം കൂടി വേണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തങ്ങള്‍ നിസഹായരാണെന്നും പരാതികളിന്മേല് പോലീസിന്റെ ശക്തമായ നടപടി വേണമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: