കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. കേസില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി. സന്ധ്യയും തന്നെ കുടുക്കുകയായിരുന്നുവെന്നും കത്തില്‍ ദിലീപ് ആരോപിച്ചു. സത്യം തെളിയണമെന്നാണ് ആഗ്രഹം. അതിനാല്‍, ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റിയാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും ദിലീപ് പറയുന്നു.
രണ്ടാഴ്ച്ച മുമ്പാണ് 12 പേജുള്ള കത്ത് ദിലീപ് അയച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം കൃത്യമായി തന്നെ ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പോലീസ് നീക്കം നടത്തിയതെന്നും ദിലീപ് കത്തില്‍ ആരോപിച്ചു.
റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്, ക്രൈബ്രാഞ്ച് എസ.്പി. സുദര്ശന്, ഡിവൈഎസ്പി സോജന് വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപിനോട് കേസുമായി ബന്ധപ്പെട്ട് ആരെയും സ്വാധീനിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലൊരു കത്ത് അയച്ചത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: