ിരുവനന്തപുരം: കണ്ട് കൊതിതീരും മുമ്പ് മകളെ നഷ്ടമായ ഒരമ്മയും അച്ഛനും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 300 ദിവസം. കണ്ണില്ലാത്ത ഭരണാധികാരികള്‍ നീതിനിഷേധിച്ചപ്പോള് പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് ഈ പാവങ്ങള്‍. ഡോക്ടര്‍മാരുടെ കൈപ്പിഴയിലാണ് അഞ്ചുമാസം മാത്രം പ്രായമുണ്ടായിരുന്ന മകള്‍ രുദ്രയുടെ ജീവന് നഷ്ടമായതെന്ന ഇവരുടെ ആക്ഷേപം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താതെ തിരിച്ചുപോകില്ലെന്ന വാശിയിലാണ് ഈ അച്ഛനമ്മമാര്‍. എസ്എറ്റി ആശുപത്രിയില്‍ ചികിത്സാ പിഴവുമൂലം മരിച്ച സുരേഷ്-രമ്യ ദമ്പതികളുടെ മകള്‍ രുദ്രയുടെ ഓര്‍മകള്‍ ഒരു നാടിന്റെയാകെ നൊമ്പരമാണ്.
2016 ജൂലൈ പത്താം തീയതിയാണ് രുദ്രയുടെ ദാരുണാന്ത്യം. ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല് ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി. അതേസമയം കുഞ്ഞിന് ത്വക്ക് സംബന്ധമായ രോഗം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുമ്പോള്‍ പരിശോധനകളില്‍ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞിരുന്നില്ല എന്നും അച്ഛനമ്മമാര്‍ പറയുന്നു. എസ്എറ്റിയില്‍ കുട്ടിയുടെ നില വഷളായതോടെ അച്ഛനും നാട്ടുകാരും സംഘടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ പോലും അധികൃതര്‍ തയ്യാറായത്.
ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മരണകാരണം ന്യുമോണിയ എന്നായി. ഇതോടെ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിഞ്ഞു. എന്നാല്‍ അച്ഛനമ്മമാരുടെ പരാതിക്കു തീരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. സമരമുഖത്തു നിന്ന് പിന്മാറണമെന്ന് പോലീസിന്റെയും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരുടെയും ഭീഷണി ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെന്ന് സുരേഷും രമ്യയും പറയുന്നു. പൊന്നുമോളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: