വിളപ്പില്‍: നാടിന്റെ സ്വപ്നപദ്ധതിയായിരുന്ന തൊഴില്‍ പരിശീലനകേന്ദ്രം പൂട്ടാതിരിക്കാന്‍ പ്രവാസിയുടെ കൈത്താങ്ങ്. കാവനാട് നോര്‍ത്ത് കൊല്ലോട് റസിഡന്‍സ് അസോസിയേഷനില്‍ നടത്തിവന്ന വനിതകള്‍ക്കു വേണ്ടിയുള്ള തുന്നല്‍ പരിശീലനകേന്ദ്രമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്.
വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിന്റെ സാമൂഹികസേവന പദ്ധതി പ്രകാരമായിരുന്നു തുന്നല്‍ പരിശീലനം. പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ ഇവിടെ ജോലി നോക്കിയിരുന്ന പരിശീലകയ്ക്ക് നാലുമാസമായി ശമ്പളം നല്‍കിയിരുന്നില്ല. ആദ്യ ബാച്ചിന്റെ കോഴ്സ് കാലാവധി ഇന്നലെ അവസാനിച്ചു. പുതിയത് ആരംഭിക്കാന്‍ കഴിയാതെ അസോസിയേഷന് പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് പ്രവാസിയായ വിളപ്പില്‍ശാല കീഴതുനട ജോര്‍ദാന്‍ വില്ലയില്‍ ജേക്കബ് കുര്യന് രക്ഷയ്ക്കെത്തിയത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 38 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് അതിഥിയായാണ് ജേക്കബ് കുര്യന് എത്തിയത്. സര്‍ക്കാരില്‍ നിന്ന് പണം അനുവദിച്ച് കിട്ടാത്തതിനാല്‍ പോളിടെക്നിക്കിന്റെ ഇത്തരം സാമൂഹ്യപദ്ധതികള്‍ നിര്‍ത്തുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്ലെങ്കില്‍ ഫണ്ട് കിട്ടുന്നതുവരെ പരിശീലക ശമ്പളമില്ലാതെ ജോലിചെയ്യാന്‍ സന്നദ്ധയാകണം. നാടിന്റെ സ്വപ്നപദ്ധതി മുടങ്ങാതിരിക്കാന്‍ പരിശീലകയായ ഇവാഞ്ചല്‍ പ്രസാദ് ശമ്പളമില്ലാതെ ജോലി തുടരാമെന്ന് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് വരുന്നതുവരെ കേന്ദ്രത്തില്‍ പരിശീലനം നല്കുന്ന ഇവാഞ്ചലിന് പ്രവാസി ശമ്പളം നല്കാമെന്നേറ്റു.
ഇതുവരെയുള്ള കുടിശ്ശികയായ 20000 രൂപ അദ്ദേഹം ചടങ്ങില്‍വച്ചു തന്നെ ടീച്ചര്‍ക്ക് കൈമാറി. അസോസിയേഷന് പ്രസിഡന്റ് സുരേഷ് കാവനാടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ശുഭ, പോളിടെക്നിക് ഉേദ്യാഗസ്ഥരായ പുരുഷോത്തമന് നായര്‍, ശിവന്‍കുട്ടി, ഗ്രന്ഥശാല പ്രസിഡന്റ് വേണു, ഭാരവാഹികളായ മണികണ്ഠന് നായര്‍, ഇടവിളാകം സൂരജ്, അമ്പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: