ന്യൂദല്‍ഹി: കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സംഘടിപ്പിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ 2017 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കിസാന്‍ സമ്പദാ യോജനയിലൂടെ ഇന്ത്യയുടെ ഭക്ഷ്യ മേഖലയെ അന്തരാഷ്ട്ര നിലവാരത്തില്‍ എത്തിക്കും. ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കര്‍ഷകരാണ്. 20 ലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് നേട്ടം ഉണ്ടാകും. കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 5 ലക്ഷം പേര്‍ക്ക് ഇതില്‍ നിന്ന് ജോലിയും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ ധാന്യങ്ങളും ചോളവുമെല്ലാം വലിയ അളവില്‍ പോഷക സമ്പുഷ്ടമാണ്. എന്തുകൊണ്ട് ഇത് ഒരു സംരംഭമായി വളര്ത്തിക്കൂട എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പോഷക നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്കരണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഉണ്ടാക്കുന്ന അച്ചാറുകളും പപ്പടങ്ങളുമെല്ലാം ലോകമെമ്പാടും പ്രശ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോകത്തിലെതന്നെ വേഗത്തില്‍ വളരുന്ന സംമ്പദ്ഘടനയാണ്. ചരക്ക് സേവന നികുതി രാജ്യത്തെ ഒരു വസ്തുവില്‍ തന്നെ പലനികുതി അടക്കുന്ന ഭാരത്തില്‍ നിന്ന് മോചിപ്പിച്ചു.സ്വകാര്യ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് വേള്‍ഡ് ഫുഡ് ഇന്ത്യ 2017 പരിപാടി. ഭക്ഷ്യമന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഈ മേഖലയില്‍ നിന്നുള്ള നിക്ഷേപകരും വ്യവസായപ്രമുഖരും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംബന്ധിക്കും.
ആദ്യമായാണ് ഭക്ഷ്യസംസ്കരണമേഖലയില് ഇത്രയും വലിയൊരു പരിപാടിയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇരുന്നൂറോളം കമ്പനികള്‍ ഇതില്‍ ഭാഗഭാക്കാവും. ജര്‍മ്മനി, ജപ്പാന്,ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: