വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി കൊറിയന്‍ ഉപദ്വീപിന് മുകളിലൂടെ രണ്ട് യുഎസ് സൂപ്പര്‍സോണിക് ബി-1ബി ബോംബര്‍ വിമാനങ്ങള്‍ പറന്നു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പോര്‍വിമാനങ്ങളും യുഎസ് വിമാനങ്ങള്ക്കൊപ്പമുണ്ടായിരുന്നു. യുഎസ് എയര്‍ ഫോഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്സിനെ തകര്‍ക്കുമെന്ന് ഉത്തര കൊറിയ വെല്ലുവിളിക്കുകയും യുദ്ധസാഹചര്യം നിലനില്ക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ട്രംപിന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം. ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിന് മുകളിലൂടെ പറന്നതിനെ ഉത്തര കൊറിയ അപലപിച്ചു. യുഎസ് ‘ബ്ലാക്ക്മെയില്‍’ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം പസഫിക് ദൗത്യത്തിന്റെ ഭാഗമായാണ് ബോംബര്‍ വിമാനങ്ങള്‍ പറന്നതെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളുമായി അതിന് ബന്ധമില്ലെന്നും യുഎസ് വ്യക്തമാക്കി.
പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിലുള്ള ആന്ഡേഴ്സണ് എയര്‍ഫോഴ്സ് ബേസില്‍നിന്നു പറന്നുയര്‍ന്ന ബോംബര്‍ വിമാനങ്ങള്‍ കൊറിയയുടെ തെക്കും ജപ്പാന്റെ പടിഞ്ഞാറുമായി സൈനിക അഭ്യാസം നടത്തി. പിന്നീടു കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ മഞ്ഞക്കടല്‍ മേഖലയില്‍ കൊറിയന്‍ പോര് വിമാനങ്ങളുമായി പരിശീലനം നടത്തി തിരികെയെത്തിയെന്നും യുഎസ് പസഫിക് എയര്‍ഫോഴസിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ജപ്പാന്, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളിലാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: