കണ്ണൂര്‍: ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ചോദ്യം ചെയ്തതില്‍ നിന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുളള സംഘടനകളുടെ പങ്ക് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
സംസ്ഥാനത്ത് ഐഎസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചതായറിയുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശികളായ 5 പേര് സിറിയയില്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവരവും അവരുടെ ഫോട്ടോയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുറത്തു വിട്ടിരുന്നു.
സംസ്ഥാനത്താകമാനം ഐഎസിന്റെ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നതായും കണ്ണിയിലെ സൂത്രധാരന്മാരില് ഒരാളാണ് തലശ്ശേരി സ്വദേശിയായ ഹംസയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ ഐഎസില്‍ എത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായം വിദേശത്തുനിന്നടക്കം കണ്ണൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നതായും ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായും അറിയുന്നു. തീവ്ര സ്വാഭാവമുളള പല ഇസ്ലാമിക സംഘടനകള്‍ക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ വന്‍ തുക സംസ്ഥാനത്തെത്തുന്നതായും ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
തൊഴിലില്ലാത്ത ചെറുപ്പക്കാരെ തൊഴിലും പണവും വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അവിടങ്ങളില്‍ നിന്നും ഐഎസ് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് പതിവ്.
ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയ കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരെയാണ് കേസന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസിപി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് ചോദ്യം ചെയ്യുന്നത്.
തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ.ഹംസ (57), തലശ്ശേരി കോടതിക്കു സമീപം സൈനാസില്‍ മനാഫ് റഹ്മാന് (42), മുണ്ടേരി കൈപ്പക്കയില്‍ കെ.സി.മിഥിലാജ്(26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരെയാണ് കഴിഞ്ഞ 31ന് തലശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
ഐഎസ് അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നിലവില്‍ കേസന്വേഷിക്കുന്ന പി.പി.സദാനന്ദനാണ് അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല. തൃശൂര്‍ കണ്ട്രോള് റൂം എസ്ഐ ബെന്നി, കാസര്‍കോട് സിഐ റഹീം, കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ എ.വി. ദിനേശന് എന്നിവരേയും സംഘത്തിലുള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: