തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. ജനുവരി അവസാനവാരം ഇതിനായി സഭ സമ്മേളിക്കും. മാര്‍ച്ചിലെ സമ്മേളനത്തില്‍ പൂര്‍ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ജിഎസ്ടി നടപ്പിലാക്കിയതിനാല്‍ നികുതി നിര്‍ണയം ആവശ്യമില്ല. അതിനാല്‍ പദ്ധതി പ്രഖ്യാപനങ്ങളാകും ഉണ്ടാവുക. പൂര്‍ണ ബജറ്റ് മാര്‍ച്ചില്‍ പാസാക്കുന്നതോടെ വകയിരുത്തുന്ന തുക ഏപ്രില്‍ ആദ്യം മുതല്‍ ചെലവഴിച്ചു തുടങ്ങാം. സാധാരണ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കും. അതിനൊപ്പം താല്‍ക്കാലികമായി പണം വിനിയോഗിക്കാന്‍ അനുവാദം കൊടുക്കുന്ന വോട്ട് ഓണ്‍ അക്കൗണ്ടും ധനാഭ്യാര്ത്ഥനകളും പാസാക്കും.
പിന്നീട് ബജറ്റ് പാസാക്കും. ഇങ്ങനെ വരുമ്പോള്‍ പദ്ധതികള്‍ക്ക് തുക ലഭിക്കാന്‍ ഡിസംബര്‍ കഴിയും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വകയിരുത്തിയ തുക ചെലവഴിച്ച് തീര്‍ക്കാനുമാകില്ല. 2004ല്‍ വക്കം പുരുഷോത്തമന് ധനമന്ത്രിയായിരുന്നപ്പോള്‍ മാര്‍ച്ച് 31നു മുമ്പ് പൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരുന്നു. അന്ന് നികുതി നിര്‍ണയം കൂടി ഉണ്ടായിരുന്നതിനാല്‍ ബജറ്റ് വേണ്ടത്ര ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: