അമ്പലപ്പുഴ: ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു, സംഭരണം തടസപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ നെല്ല് പാടശേഖരത്ത് കെട്ടികിടക്കുന്നു.
പുറക്കാട് കന്നിട്ട വടക്ക് പാടശേഖരത്താണ് 30 ലോഡ് നെല്ല് കെട്ടി കിടക്കുന്നത്. 175 ഏക്കറുള്ള ഈ പാടത്ത് 65 ഓളം ചെറുകിട കര്‍ഷകരാണുള്ളത്. ഏക്കറിന് നാല്പതിനായിരം രൂപ വരെ ചെലവിട്ടാണ് കൃഷി ഇറക്കിയത്.
ഏതാനും ദിവസം മുമ്പ് ആരംഭിച്ച കൊയ്ത്ത് പൂര്‍ത്തിയായതോടെ കാലടിയിലുള്ള സ്വകാര്യ മില്ലുടമകള്‍ പാടശേഖരത്ത് നെല്ലെടുക്കാനെത്തി. ഈര്‍പ്പത്തിന്റെ പേരില്‍ 10 കിലോഗ്രാം കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈര്‍പ്പം കുറവായതിനാല്‍ 8 കിലോ കിഴിവു വരെ നെല്ലു നല്കാന് കര്‍ഷകര്‍ തയ്യാറായിരുന്നു. പിന്നീട് പാഡി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി നെല്ല് പരിശോധിച്ചതിനെ തുടര്‍ന്ന് 10 കിലോ കിഴിവു നല്കാന് കര്‍ഷകര്‍ തയ്യാറായി.
10 കിലോ കിഴിവു നല്കിയാല് പിന്നീട് ഈര്‍പ്പം നോക്കില്ലെന്നും കൊയ്ത നെല്ല് മുഴുവന്‍ എടുക്കാമെന്നുമാണ് മില്ലുടമകള്‍ പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം 5 ലോഡ് ശേഖരിച്ച ശേഷം പിന്നീട് നെല്ല് പരിശോധിച്ച മില്ലുടമകള്‍ 17 പോയിന്റ് ഈര്പ്പത്തിനു ശേഷം അധികമായി ഓരോ പോയിന്റിനും ഓരോ കിലോ നെല്ല് നല്കണമെന്നാവശ്യപ്പെട്ടു.
കരാറിനു വിരുദ്ധമായി മില്ലുടമകള്‍ ഇത് ആവശ്യപ്പെട്ടതോടെ സംഭരണം തടസപ്പെട്ടിരിക്കുകയാണ്. 17 പോയിന്റുവരെ ഈര്‍പ്പമുണ്ടെങ്കില്‍ ഒരു കിലോ നെല്ല് പോലും കിഴിവു നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായാണ് മില്ലുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മഴയില്‍ നെല്ല് നശിക്കുമെന്ന കര്‍ഷകരുടെ ഭീതിയെ ചൂഷണം ചെയ്യുന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇത്രയേറെ നഷ്ടം സഹിച്ചു നെല്ല് നല്‍കേണ്ടെന്ന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഏകദേശം 67 ലക്ഷം രൂപയുടെ നെല്ലാണ് കെട്ടി കിടക്കുന്നത്. മില്ലുടമകളുടെ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ നെല്ലെല്ലാം നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: