തൊടുപുഴ: മറ്റ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി കുട്ടി വാഹന ഡ്രൈവര്‍മാര്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ ഏറുന്നു. ദിവസവും പിടികൂടുന്നത് പത്തലധികം ലൈസന്‍സില്ലാത്ത കേസുകള്‍. ഇരുചക്രവാഹനങ്ങളും കാറും ഓട്ടോറിക്ഷയും അടക്കമുള്ളവയുമാണ് കുട്ടികള്‍ നിരത്തിലിറങ്ങുന്നത്. തൊടുപുഴ ടൗണിന് സമീപത്തെ ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം, കരിമണ്ണൂര്‍, കോടിക്കുളം, കരിങ്കുന്നം, വണ്ണപ്പുറം, മുട്ടം, കാഞ്ഞാര്‍, മൂലമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരം ഡ്രൈവര്‍മാര്‍ അധികവും ഉള്ളത്. ഹൈറേഞ്ചില്‍ ഇതിന് അല്പം കുറവുണ്ടെങ്കിലും തീരെ പിന്നിലല്ല. കണക്കുകള്‍ നോക്കുമ്പോള്‍ വാഹനപ്പെരുപ്പം ലോറേഞ്ചില്‍ ഹൈറേഞ്ചിനേക്കാളും കൂടുതലാകുന്നതാണ് ഇതിന് കാരണം.
പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന പരിശോധനകളില്‍ ലൈസന്‍സില്ലാതെ പിടിച്ചാല്‍ വീട്ടുകാരെ വിളിച്ച് വരുത്തി താക്കീത് നല്കി വിടാറുണ്ട്.
മൂന്ന് പേരെയും വച്ച് സ്കൂളിലേയ്ക്ക് അമിതവേഗത്തില്‍ പായുന്നവരാണ് ഇത്തരത്തില്‍ പിടിയിലാവുന്നവരില്‍ അധികവും. കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇരിക്കെയാണ് ഇത്തരം നിയമലംഘനം ഏറുന്നത് എന്നതാണ് വസ്തുത. മുമ്പുണ്ടായിരുന്ന പിഴ വന്‍തോതില്‍ കൂട്ടിയിട്ടും ലൈസന്‍സ്, ട്രിപ്പിള്‍സ് എന്നിങ്ങനെയുള്ള നിയമലംഘനം കുറയുന്നില്ലെന്ന് പോലീസും മോട്ടോര്‍വാഹന വകുപ്പും പറയുന്നു. കേസില്‍ പിടിയിലാകുന്ന കുട്ടികളെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാരും മുന്‍പന്തിയിലുണ്ട്. ഇത്തരക്കാര്‍ ഓടിക്കുന്ന വണ്ടി ഇടിച്ചാല്‍ വാഹനത്തിന്റെ ഉടമസ്ഥന് കുടുങ്ങും. വാഹനം ഉപയോഗിക്കാന്‍ നല്കുന്ന മാതാപിതാക്കളും ഇതില്‍ ഒരേ പോലെ കുറ്റക്കാരാണ്. വാഹനത്തിന് പിന്നിലിരുന്ന് തന്റെ കുട്ടി ചെറുപ്പത്തിലെ വണ്ടി ഓടിക്കുന്നു എന്ന് അഭിമാനത്തോടെ കാണിക്കുന്ന മാതാപിതാക്കളും കുറവല്ല. കുട്ടികള്‍ മൂലം ഉണ്ടാകുന്ന നഷ്ടം ഇവര്‍ അടക്കണം എന്നതാണ് നിയമം.
സമീപത്തെ കടയില്‍ പോകുന്നതിനും ട്യൂഷന് പോകുന്നതിനും ഒക്കെ കുട്ടികള്‍ക്ക് വണ്ടി വാങ്ങി നല്കുന്ന കാലമാണ് ഇന്ന്. ഇത്തരത്തില്‍ സ്കൂട്ടര്‍ അടക്കമുള്ളവയുടെ ഉപയോഗം കൂടുന്നതായി അറിഞ്ഞ് പോലീസ് പരിശോധന നടത്തുകയും ഒരു കുട്ടിയെ അടുത്തിടെ പിടിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കുട്ടിയെ മാനസികമായി തളര്‍ത്തുകയാണ് ഇവര്‍ ചെയ്തതെന്ന് തൊടുപുഴ എസ്ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. ഇത് പോലീസിനെ പരിശോധനകളില്‍ നിന്ന് പിന്നോട്ട് വലിക്കുകയാണ്. കുട്ടികളെ കാര്യം പറഞ്ഞ് മനസിലാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: