കുമളി: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി നാല് പേര് പോലീസ് പിടിയിലായി. ചോറ്റുപാറ കോണിമോറ എസ്റ്റേറ്റില്‍ ശിവ(22), ചെന്നൈ സ്വദേശി സെല്‍വം(30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂള്‍, കോളേജ് കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവ് വില്‍പ്പന. കുമളി സിഐ വി.കെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം ലോറിയില്‍ കഞ്ചാവുമായി എത്തിയ വളളക്കടവ് സ്വദേശി ഷംനാദ് (29) തമിഴ്നാട് ഒട്ടം ചിത്രം സ്വദേശി ശരവണ കുമാര്‍ (42) എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. ഇരുവരും ഡ്രൈവര്‍മാരാണ്. ലോറി കസ്റ്റഡിയിലെടുത്തിരുന്നു.
വണ്ടിപ്പെരിയാര്‍: കഞ്ചാവുമായി തമിഴ്നാട് സ്വദേശി വണ്ടിപ്പെരിയാര്‍ എക്സൈസ് പിടിയില്‍. കമ്പം പുതുപ്പള്ളി സ്വദേശി വേദമാണിക്യം(60) ആണ് 55 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. പതിനൊന്ന് ചെറിയ പൊതികളിലായി പ്രതിയുടെ അരക്കെട്ടില്‍ പൗച്ചിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കെഎസ്ആര്‍ടിസി ബസില്‍ നിന്നുമാണ് പ്രതി കുടുങ്ങുന്നത്.
മുമ്പും കഞ്ചാവ് കേസില്‍ പ്രതിയാണ് ഇയാള്‍. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: