പീരുമേട്: തമിഴ്നാട്ടില്‍ മികച്ച വിളവ് ലഭിച്ചതോടെ വിലയിടിഞ്ഞ മത്തങ്ങ സംസ്ഥാന അതിര്‍ത്തി കടക്കുമ്പോള്‍ പൊള്ളുന്നു. കര്‍ഷകര്‍ക്ക് കിലോയ്ക്ക് ഒന്നര രൂപ മാത്രം ലഭിക്കുമ്പോള്‍ ഇടനിലക്കാര്‍ തേനി മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നാല് രൂപയ്ക്കാണ്.
കഴിഞ്ഞ വര്‍ഷം 20 മുതല്‍ 25 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. മാര്‍ക്കറ്റില്‍ നിന്ന് മത്തങ്ങ സംസ്ഥാന അതിര്‍ത്തി കടക്കുമ്പോള്‍ 26ന് മുകളിലാകും വില. ഇവിടെ നിന്ന് 73 കിലോ മീറ്റര്‍ അകലെയുള്ള വണ്ടിപ്പെരിയാറില്‍ എത്തുമ്പോള്‍ വില 26 ആകും, തൊടുപുഴ മാര്‍ക്കറ്റില്‍ 28-30 രൂപ വരെയാണ് വില. ഏറെക്കാലമായി മത്തങ്ങയുടെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഇക്കൊല്ലം മഴ കൂടിയതോടെ വിളവ് കൂടിയെന്ന് കൃഷിക്കാര്‍ പറയുമ്പോഴും വില ഇടിഞ്ഞത് ഇവരെ ദുരിതത്തിലാക്കി. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്താല്‍ 15 മുതല്‍ 20 ടണ്‍ വരെ ആദായം ലഭിക്കും. ഒറ്റ കൃഷിയില്‍ അഞ്ച് തവണ വരെ വിളവെടുക്കാം. തേനി ജില്ലയിലെ നാഗലാപുരം, കുനൂര്‍, വീരപാണ്ടി എന്നിവിടങ്ങളിലാണ് പ്രധാനമായും മത്തകൃഷി ചെയ്ത് വരുന്നത്.
ഇവിടെ നിന്നാണ് തേനി, ഒട്ടന്‍ചത്രം മാര്‍ക്കറ്റുകളില്‍ മത്തങ്ങ എത്തുന്നത്. കൃഷിപ്പാടം ഒന്നാകെ മൊത്തക്കച്ചവടക്കാര്‍ വില പറഞ്ഞ് എടുത്ത ശേഷമാണ് വിളകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. സംസ്ഥാനത്ത് എല്ലാ തരം പച്ചക്കറിക്കും വില കൂടിയ സാഹചര്യം മുതലെടുത്താണ് ഇവര്‍ കൊള്ള തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: