തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളം വിജയത്തിലേക്ക്. 238 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്യുന്ന ജമ്മുകാശ്മീര്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴുവിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലാണ്.
ഒരു ദിവസത്തെ കളിശേഷിക്കെ മൂന്നു വിക്കറ്റു മാത്രം കൈയിലുള്ള ജമ്മു കശ്മീരിന് ജയിക്കാന്‍ ഇനി 182 റണ്‍സുകൂടി വേണം. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ എം.ഡി. നിധീഷ്, സിജോമോന്‍ ജോസഫ്, അക്ഷയ് ചന്ദ്രന് എന്നിവരാണ് ജമ്മുവിനെ തകര്‍ത്തത്. ബേസില്‍ തമ്പി ഒരു വിക്കറ്റ് വീഴ്ത്തി. വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ അഞ്ചു റണ്‍സുമായി ആസിഫ്ഖാനും അക്കൗണ്ട് തുറക്കാതെ ആമിര്‍ അസീസുമാണ് ക്രിസീല്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ കേരളം 191 റണ്‍സിന് പുറത്തായി. 49 പന്തില്‍ ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടെ 58 റണ്‍സെടുത്ത രോഹന് പ്രേമിന് മാത്രമാണ് അല്പമെങ്കിലും മികവുകാട്ടാനായത്. അരുണ്‍ കാര്‍ത്തിക് (36), സല്മന് നിസാര്‍(32) എന്നിവര്‍ രോഹന് പിന്തുണ നല്കി. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ സഞ്ജു സാംസണ് (2), വിഷ്ണു വിനോദ് ( 20), ജലജ് സക്സേന ( 19), ക്യാപ്ടന് സച്ചിന് ബേബി (0) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
നിലവില്‍ മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയിന്റുമായി കേരളം ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് . ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. രണ്ടു കളികളില്‍ നിന്ന് 14 പോയിന്റുമായി സൗരാഷ്ട്രയും 13 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: