രാജ്കോട്ട്: ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആവേശവുമായി ഇന്ത്യ മറ്റൊരു പരമ്പര ലക്ഷ്യമിട്ടിറങ്ങുന്നു. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള നിര്‍ണായക ട്വന്റി 20 മത്സരം ഇന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കും.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും. ന്യൂദല്‍ഹിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.
അടുത്തകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം.കിവീസിനെതിരായ ഏകദിന പരമ്പര നേരത്തെ തന്നെ ഇന്ത്യ പോക്കറ്റിലാക്കിയിരുന്നു. ഫിറോസ് ഷാ കോട്ലയിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ അസാമന്യ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും അടിച്ചുതകര്‍ത്തു. നായകന് കോഹ്ലിയും ബാറ്റിങ്ങില്‍ തിളങ്ങി. ഇന്നും ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരയിലെ ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങ്ങിലെ ശക്തികേന്ദ്രങ്ങളാണ്.
പരിചയസമ്പന്നനായ പേസര്‍ ആശിഷ് നെഹ്റ വിരമിച്ച സാഹചര്യത്തില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കോഹ്ലി അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, ആദ്യ മത്സരത്തില്‍ തകര്‍ന്നുപോയ ന്യൂസിലന്‍ഡ് മികവാര്‍ന്ന പ്രകടനത്തില്‍ വിജയം പിടിച്ച് പരമ്പരയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ബൗളിങ്ങും ഫീല്‍ഡിങ്ങും മെച്ചപ്പെടുത്തിയാലെ ന്യൂസിലന്‍ഡിന് പ്രതീക്ഷയ്ക്ക്വകയുള്ളൂ. ബൗളിങ്ങ് മോശമായതാണ് ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണമെന്ന് നായകന് കെവിന് വില്ല്യംസണ് വ്യക്തമാക്കിയിരുന്നു.
മധ്യനിരബാറ്റ്സ്മാന്മാര് പൊരുതിക്കളിച്ചു.ബാറ്റിങ്ങിന്റെ കരുത്ത് കൂട്ടാന്‍ പരിചയ സമ്പന്നനായ റോസ് ടെയ്ലറെ കീവിസ് പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. സ്പിന്നര്‍മാരായ സോധിയും മിച്ചല്‍ സാന്‍ഡറും ആദ്യ മത്സരത്തില്‍ തിളങ്ങി.എന്നാല്‍ പേസര്‍മാരായ ടിം സൗത്തി, ബൗള്‍ട്ട് , ഗ്രാന്‍ഡ്ഹോം തുടങ്ങിയവര്‍ മോശമായി. ന്യൂസിലന്‍ഡിന്റെ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഇന്ന് തിളങ്ങിയാല്‍ ഇന്ത്യക്ക് വിജയത്തിനായി വിയര്‍ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: