നമ്മുടെ പ്രകൃതിയുടെ നാനാവശങ്ങളും ഒന്നോടൊന്നിണക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്കെല്ലാവര്‍ക്കും ഈ ജന്മം സാധ്യമല്ല. എന്നാല്‍ നമുക്ക് ഒന്നറിയാം: ജ്ഞാനം ഭക്തി യോഗം എന്നീ മൂന്നും സമ്മേളിതമായിരിക്കുന്ന പ്രകൃതിയാകുന്നു ശ്രേഷ്ഠതമം എന്ന്.
പക്ഷിക്കു പറക്കുവാന്‍ മൂന്നു കരണങ്ങള്‍ വേണം: ഇരുചിറകുകളും നയിക്കുന്ന ചുക്കാന്‍പോലെ ഒരു വാലും. ജ്ഞാനമത്രേ ഒരു ചിറക്, ഭക്തി മറ്റേത്: യോഗം എന്ന മൂന്നാമത്തെ കരണം സമത്വം പാലിക്കുവാനുള്ള വാലും. ഇപ്പറഞ്ഞ മൂന്നു സാധനാസമ്പ്രദായങ്ങളെയും യോജിപ്പിച്ച് അനുഷ്ഠിപ്പിക്കാന്‍ കഴിവില്ലാതെ ഭക്തിയെമാത്രം സ്വന്തം മാര്‍ഗ്ഗമായി കൈക്കൊണ്ടവര് എപ്പോഴും ഓര്‍മ്മവെയ്ക്കേണ്ട ഒരു സംഗതിയുണ്ട്: വിഗ്രഹാദികളും ആരാധനാസമ്പ്രദായങ്ങളും. സാധകനെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ ആവശ്യംതന്നെ: എങ്കിലും അവയ്ക്കുള്ള വില, നമ്മെ ഈശ്വരനോട് അത്യന്തം പ്രേമപ്പെട്ടിരിക്കുക എന്ന നിലയില്‍ എത്തിക്കുകമാത്രം, അതിനപ്പുറമില്ല. ഇത് എപ്പോഴും ഓര്‍മ്മവേണം.
ജ്ഞാനാചാര്യന്മാരും ഭക്ത്യാചാര്യന്മാരും ഭക്തിയുടെ ശക്തി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കു തമ്മില്‍ അല്പം അഭിപ്രായവ്യത്യാസമുണ്ട്. ഭക്തി മുക്തിസാധനമാകുന്നു എന്ന് ജ്ഞാനികളും സാദ്ധ്യവും സാധനവും രണ്ടുമാകുന്നു എന്നു ഭക്തന്മാരും പറയുന്നു. ഈ വ്യത്യാസത്തില്‍ വാസ്തവത്തില്‍ പൊരുളില്ല എന്നാണെനിക്കു തോന്നുന്നത്. ഭക്തിയെ ഒരു സാധനാമാര്ഗ്ഗമാക്കുമ്പോള് അത് ഒരു താണതരം ഉപാസനമാത്രമാണ്: ഉയര്‍ന്നതരത്തെ, കാലാന്തരത്തില്‍ താണതരം സാക്ഷാത്കാരത്തില്‍നിന്നു വേര്പെടുത്തുവാന് കഴിയാത്തതുമാകും.
പ്രേമം പരിപൂര്‍ണ്ണമാകുമ്പോള്‍ അതോടുകൂടി യഥാര്‍ത്ഥജ്ഞാനം തനിയെ വന്നുചേരും. യഥാര്‍ത്ഥജ്ഞാനത്തില്‍നിന്ന് ശരിയായ ഭക്തിയെ വേര്‍പെടുത്താവതുമല്ല. ഇതു മറന്ന് ഓരോരുത്തരും അവരവരുടെ സാധനാമാര്‍ഗ്ഗത്തെ അധികം ഊന്നിപ്പറയുന്നതുപോലെ തോന്നുന്നു.
(വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: