ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ഫോണ്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആധാറിന്റെ സാധുത ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു. മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറും അക്കൗണ്ടുകളുടേത് മാര്‍ച്ച് മുപ്പത്തിയൊന്നും ആണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടുകളും ഫോണ്‍നമ്പറുകളും മരവിപ്പിക്കുമെന്ന സന്ദേശങ്ങള്‍ നിരന്തരം അയച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന ബാങ്ക്, മൊബൈല്‍ കമ്പനികളുടെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തങ്ങള്‍ ആര്‍ക്കും സന്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ തനിക്കും കിട്ടിയിട്ടുണ്ടെന്ന് ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞു.
ജനങ്ങളെ ഭയപ്പെടുത്തരുതെന്ന് ബാങ്കുകള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്കിയ കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും വ്യക്തമാക്കി. ഇനി ഇവര്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍, ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി എന്നെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മൊബൈല്‍ഫോണുകള്‍ ആധാറുമായി വരുന്ന ഫെബ്രുവരി ആറിനകം ബന്ധിപ്പിക്കണമെന്നും പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ലോക നീതി ഫൗണ്ടേഷന് നല്കിയ ഹര്‍ജിയില്‍, മൊബൈലും ആധാറുമായി ഒരു വര്‍ഷത്തിനകം ബന്ധിപ്പിക്കണമെന്ന മാനദണ്ഡത്തിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. നിലവിലുള്ള അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഈ തീയതി വരെ മരവിപ്പിക്കില്ലെന്ന് കേന്ദ്രം പുതിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: