ന്യൂദല്‍ഹി: ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങി. ഇയാളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മലേഷ്യന്‍ സര്‍ക്കാരിനെ സമീപിച്ചതായി വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
സക്കീറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ (ഐആര്‍എഫ്) യുഎപിഎ ചുമത്തി കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭീകരവാദ കേസുകളില്‍ ഇയാള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്കി. ഐഎസ് റിക്രൂട്ട്മെന്റില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സക്കീറിനും മറ്റ് ഐആര്‍എഫ് ഭാരവാഹികള്‍ക്കുമെതിരെ കേസുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, സിന്ധുദുര്ഗിലായി രണ്ടും കേരളത്തില്‍ ഒന്നുമാണുള്ളത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് ലക്ഷക്കണക്കിന് രൂപ സക്കീര്‍ നല്കിയതും എന്‍ഐഎ കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കളാണ് കേസുകളില്‍ നിന്ന് രക്ഷിച്ചതെന്ന് ഇയാളുടെ വിശ്വസ്ഥന്റെ മൊഴികളും പുറത്തുവന്നിരുന്നു. സിറിയയിലെത്തി ഐഎസ്സില്‍ പ്രവര്‍ത്തിച്ച രാജസ്ഥാന് സ്വദേശി അബു അനസ്സിന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് നല്കി.
ഹാര്‍മണി മീഡിയ, ലോങ് ലാസ്റ്റ് കണ്‍സ്ട്രക്ഷന്‍സ്, റൈറ്റ് പ്രോപ്പര്‍ട്ടി സൊല്യൂഷന്‍സ്, മജസ്റ്റിക് പെര്‍ഫ്യൂംസ്, ആല്‍ഫ ലൂബ്രിക്കന്റ്സ് എന്നീ കമ്പനികള്‍ക്ക് ഐആര്‍എഫുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: