മലപ്പുറം: കുഴല്പ്പണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാകുന്നു മലപ്പുറം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുഴല്‍പ്പണമായും നിരോധിത നോട്ടുകളായും അടുത്തിടെ പിടിച്ചത് 50 കോടിയിലേറെ. അതേസമയം, പിടിക്കപ്പെടാത്തതു കൂടി കണക്കാക്കിയാല്‍ തുക ഇനിയും ഉയരും.
ഈ വര്‍ഷം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നു മാത്രം 34.5 കോടിയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. 13.35 കോടിയുടെ നിരോധിത നോട്ടും. മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കേസുകള്‍ നിരവധി. നിരോധിത നോട്ടുകള്‍ കടത്തിയ കേസില്‍ പെരിന്തല്‍മണ്ണയില്‍ 25 പേരും തിരൂരങ്ങാടിയില്‍ നാലുപേരും ഇതുവരെ അറസ്റ്റിലായി.
തെരഞ്ഞെടുപ്പ് സമയത്താണ് കുഴല്‍പ്പണ മാഫിയ സജീവമാകാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഴു കോടി 23 ലക്ഷം രൂപയും 13 കിലോ സ്വര്‍ണ്ണവും പെരിന്തല്‍മണ്ണയില്‍ പിടികൂടി. രാഷ്ട്രീയക്കാരുമായി അടുത്ത സൗഹൃദമുള്ളവരാണ് ഈ മാഫിയയ്ക്കു പിന്നിലെന്നു സൂചന. പക്ഷേ, പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം കേന്ദ്രം 500, 1000 നോട്ടുകള്‍ നിരോധിച്ചതോടെ കുഴല്‍പ്പണത്തിന്റെ ഒഴുക്കിന് കുറവു വന്നു. എന്നാല്‍, നോട്ട് പ്രതിസന്ധി അവസാനിച്ചതോടെ വീണ്ടും മാഫിയകള്‍ സജീവമായി. പോപ്പുലര്‍ ഫ്രണ്ടിന്റെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണി മഞ്ചേരിയിലാണ്. ഹവാല ഇടപാടുകളിലൂടെ സത്യസരണിയിലേക്ക് പണമെത്താറുണ്ടെന്ന പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതെങ്കിലും, അന്വേഷണത്തിന് പോലീസ് തയാറല്ല.
തമിഴ്നാട്ടില്‍ നിന്നാണ് പണം വരുന്നതെന്നും ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമാണ് പോലീസ് നിലപാട്. ഇതില്‍ തന്നെ പൊരുത്തക്കേടുണ്ട്. കുഴല്‍പ്പണം പിടിച്ച് കൈകഴുകുന്ന സമീപനം പോലീസ് അവസാനിപ്പിച്ചാലേ ഇത്തരം മാഫിയ സംഘങ്ങളെ നിയന്ത്രിക്കാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: