ന്യൂദല്‍ഹി: തോമസ് ചാണ്ടിയെ വിമര്‍ശിച്ച സിപിഐ നേതാവ് സുധാകര്‍ റെഡ്ഡിയെ വിമര്‍ശിച്ച് എന്‍സിപി നേതൃത്വം. തോമസ് ചാണ്ടിക്കെതിരായ പരാമര്‍ശം അനാവശ്യമാണെന്നും ആരോപണങ്ങള്‍ തെളിയാതെ ഘടകകക്ഷി നേതാക്കളില്‍നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതു ശരിയല്ലെന്നും എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. നേരത്തെ, കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടു മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും സുധാകര്‍ റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.
സുധാകര്‍ റെഡ്ഡിയായിരിക്കാം അഴിമതിക്കാരനെന്നാണ് തോമസ് ചാണ്ടി ഇതിനോടു പ്രതികരിച്ചത്. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 10 കോടി രൂപ താന്‍ പാവങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. വേണ്ടിവന്നാല്‍ ഇനിയും നിലംനികത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൂടി പങ്കെടുത്ത വേദിയില്‍ മന്ത്രി തോമസ് ചാണ്ടി പറഞ്ഞതു വലിയ വിവാദത്തിനിടയാക്കിയിരുന്നു.
തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: