ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയടക്കമുള്ള സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഫലമായി മുപ്പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഉയര്‍ന്ന ഇടത്തരം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ലോകബാങ്ക്. വ്യവസായത്തിന് പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ക്ക് മുന്നിലെത്തിയെന്ന റിപ്പോര്‍ട്ടിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വരച്ചുകാട്ടുന്ന പുതിയ റിപ്പോര്‍ട്ട്.
സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഇന്ത്യയുടെ ആളോഹരി വരുമാനം വര്‍ദ്ധിപ്പിച്ചു. വ്യവസായം ചെയ്യാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടം അത്ഭുതകരമാണ്. അത് അത്ര എളുപ്പമല്ല. ലോക ബാങ്ക് ചീഫ് എക്സിക്യട്ടീവ് ഓഫീസര്‍ ക്രിസ്റ്റലീന ജോര്‍ജ്ജീവ പറഞ്ഞു. പട്ടികയില്‍ 130 ആയിരുന്ന ഇന്ത്യ നൂറാം സ്ഥാനത്തേക്കാണ് കുതിച്ചു കയറിയത്.
ശക്തമായ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അവര്‍ ചരക്ക് സേവന നികുതി ഇന്ത്യയ്ക്ക് വലിയ അവസരങ്ങളാണ് തുറന്നു നല്‍കിയിരിക്കുന്നതെന്നും പറഞ്ഞു. ഇത് വിദേശനിക്ഷേപങ്ങളില്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. 2013-2014ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 3600 കോടി ഡോളറായിരുന്നു. ഇത് 6000 കോടി ഡോളറായി, അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം കൂടി. അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: