വിധേയനാണ് കാനം. മുന്നണി, പാര്‍ട്ടി എന്നൊക്കെപ്പറഞ്ഞ് പത്രക്കാരെ കാണുമ്പോള്‍ ഉടുപ്പിന്റെ കോളര്‍ വലിച്ചിട്ട് ഒരു നില്പ് നില്ക്കുമെന്നല്ലാതെ ഒരു ഉപദ്രവവും ഇന്നേവരെ ആര്‍ക്കുമുണ്ടാക്കാനുള്ള ത്രാണി കാട്ടാത്ത സഖാവ്. കൂപ്പര്‍ ബാലകൃഷ്ണന് ഒരു വടക്കന്‍ സെല്‍ഫിയുമായി വല്ലാണ്ട് ജാഗ്രത പൂണ്ട് എഴുന്നെള്ളുന്ന കാലത്താണല്ലോ പട്ടേലരുടെ തോട്ടയും ചൂണ്ടയുമായി തൊമ്മി തെക്കുനിന്ന് യാത്ര പുറപ്പെട്ടത്.
കേരളത്തെ ഇളക്കിമറിച്ച ജനരക്ഷായാത്രയുടെ പ്രകമ്പനത്തില്‍ ഭയന്നുപോയ സഖാക്കന്മാര് ഇറക്കിവിട്ടതാണ് കൂപ്പറിനെയും തൊമ്മിയെയും. കൂപ്പറിന്റെ വരവിന് കാരാട്ട് പുണ്യാളന്മാരുടെ മൊത്തം അനുഗ്രഹവര്‍ഷവും ഉണ്ട്. നടന് മുരളിഗോപി പറഞ്ഞതുപോലെ മതമാണല്ലോ കമ്മ്യൂണിസം. അവര്‍ക്കുമുണ്ട് മേലധ്യക്ഷന്മാരും ആള്‍ദൈവങ്ങളുമൊക്കെ. ഇപ്പോള്‍ കൂപ്പറും കൂട്ടരും പാര്‍ട്ടി ഓഫീസുകളില്‍ മാര്‍ക്സ് മുത്തപ്പന്റെ പടത്തിന് താഴെ കാരാട്ട് ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതിവെക്കുന്ന തിരക്കിലാണ്. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, കാരാട്ട് ഫൈസല്‍, കാരാട്ട് റസാഖ്……
പാവം തൊമ്മിക്കാണേല്‍ ഇമ്മാതിരി പരിപാടികളിലൊന്നും താല്പര്യമില്ലെന്നാണ് വെയ്പ്. കയ്യേറ്റമെന്ന് കേട്ടാല്‍ തൊമ്മി കൂളിങ്ഗ്ലാസുമെടുത്തണിഞ്ഞ് ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യും. പിന്നെ കയ്യേറ്റത്തിനെതിരെ ഒരു തകര്‍പ്പാണ്. മുന്നണിയെന്നാല്‍ സിപിഎമ്മല്ല, അടിച്ചാല്‍ തിരിച്ചടിക്കും, കയ്യേറ്റം അനുവദിക്കില്ല, മന്ത്രിക്ക് മേലെയല്ല സെക്രട്ടറി എന്നൊക്കെയാണ് പിടപ്പിക്കുന്നത്.
കൂപ്പര്‍ ബാലകൃഷ്ണന് ഇതൊന്നും ഒരു പ്രശ്നമേയല്ല. കൊടി സുനി മുതല്‍ കാറല്‍ മാര്‍ക്സ് വരെയുള്ള പ്രശ്നപരിഹാരികള്‍ ഏതാ ഇനമെന്ന് നന്നായി തിരിഞ്ഞിട്ടുള്ളതിനാല്‍ നാലുകാലേല്‍ത്തന്നെ വീഴും. പിന്നെ ആക്ഷേപം മൂക്കുകയാണെങ്കില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് പരിതപിക്കും. അതുംപോരെങ്കില്‍ സംഭവിച്ചതൊക്കെ അന്വേഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയെ (അത് ഞാന്‍ തന്നെ) അന്വഷണം ഏല്പിക്കും. അതുപോലെയാണോ കാനം. തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന് ഉടുപ്പും തയ്ച്ചിട്ട് എത്രയോകാലമായി വെയിലുകൊള്ളുന്നു. ആദര്‍ശം കയ്ച്ചിട്ട് കാലം കുറേയായി.
പട്ടേലരുടെ മുന്നിലെത്തുമ്പോള്‍ മുട്ടിടിക്കും. മുന്ഗാമികള്ക്ക് കിട്ടിയത് നേരിട്ടറിഞ്ഞിട്ടുള്ളതാണ്. വെളിയത്തുകാരന്‍ ആശാന് മുണ്ടും മടക്കികുത്തി എകെജി സെന്ററില്‍ ചെന്നതേ ഓര്‍മ്മയുള്ളൂ. പ്രായമുള്ളതുകൊണ്ടും എകെജി സെന്ററായതുകൊണ്ടും കൂടുതല്‍ ഒന്നും പറയുന്നില്ല എന്നായിരുന്നു പട്ടേലരുടെ ആക്രോശം. ഓര്‍ക്കുമ്പോള്‍തന്നെ കാനത്തിന് കിടുങ്ങലാണ്. തനിക്കാണെങ്കില്‍ പ്രായം വെളിയത്തോളമില്ല. എന്തും സംഭവിക്കാം. വരുന്നത് വരട്ടെ എന്ന മട്ടില്‍ മുല്ലപ്പൂമാലയുമിട്ട് പാര്‍ട്ടി അണികള്‍ക്ക് ജാഗ്രത കൂട്ടാന്‍ ഇറങ്ങിയതാണ്.
യാത്രയിങ്ങ് കുട്ടനാട്ടില്‍ കയറിയപ്പോഴാണ് സംഗതി ഗുലുമാലായത്. പട്ടേലരുടെ അന്നദാതാവ് ചാണ്ടിച്ചന്റെ സാമ്രാജ്യമാണ് കുട്ടനാട്. കായലെല്ലാം പുള്ളിക്കാരന് സ്ത്രീധനം കിട്ടിയ വകയാണെന്ന് പട്ടേലര് ഏതാണ്ട് സമ്മതിച്ചുകൊടുത്തുകഴിഞ്ഞു. പട്ടേലര് അങ്ങനെയാണ്. ജീവിതാഭിലാഷം സാധിച്ചുകിട്ടാന്‍ സഹായിക്കുന്നവര്‍ക്ക് എന്തു കൊടുക്കും. വാരിക്കോരിക്കൊടുക്കും. അതിന് സ്വന്തമായെന്തേലും വേണമെന്നൊന്നുമില്ല. ആരുടെ വകയായാലും പട്ടേലര്‍ക്കത് സ്വന്തമാണ്.
തൊമ്മിയുടെ കെട്ട്യോള് വാസനസോപ്പും പട്ടിന്റെ ബ്ലൗസും കണ്ടത് പട്ടേലര്‍ക്ക് വേണ്ടതെല്ലാം കൊടുത്തതിന് ശേഷമാണ്. തൊമ്മി ഇങ്ങനെ ചൂണ്ടയും തോട്ടയുമായി ‘അങ്ങുന്നേ’ എന്ന് വിളിച്ച് പിന്നാലെ പമ്മി നടക്കും. പട്ടേലര് വെടിവെക്കാനുള്ള തോക്കുമായി മുന്നെയും. നാട്ടുകാര്‍ക്ക് വലിയ അവകാശങ്ങളൊന്നുമില്ല. കൊല്ലത്തുകാരന് കോടീശ്വരന് കോവളം കൊട്ടാരം, ചാണ്ടിക്ക് കുട്ടനാടന്‍ കായല്‍, കേരളം ഇങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുവല്ലേ…..
ചാണ്ടി കാനത്തിന് മാലയിട്ടതും, കാനത്തെ കസാലയില്‍ മലര്‍ത്തിയിരുത്തി വെല്ലുവിളിച്ചതും കേരളപ്പിറവിയുടെ തലേന്നാളായിരുന്നല്ലോ. വേണ്ടിവന്നാല്‍ ഇനിയും കയ്യേറുമെന്നാണ് കുവൈറ്റ് ചാണ്ടിയുടെ വെല്ലുവിളി. ചെറുവിരലനക്കാന്‍ ചുണയുള്ളവരുണ്ടോ എന്ന് ചാണ്ടി ചോദിച്ചത് കാനത്തിന്റെ മുഖത്തുനോക്കിയാണ്. ചെറുവിരലുയര്‍ത്തിയാര്‍ പട്ടേലര് ‘എന്താണ്ടാ അനക്ക് മുള്ളാന്‍ പോണോ ‘ എന്ന് പരിഹസിച്ച് കാര്‍ക്കിക്കും എന്ന പേടിയാണ് പാവം തൊമ്മിക്ക്.
പിണറായിയന്‍ പ്രത്യയശാസ്ത്രപ്രകാരം തൊഴിലാളി വര്‍ഗത്തില്‍ പെടാവുന്ന ഒരു ഇനമാണ് തോമസ് ചാണ്ടിയെന്ന് അറിയാത്തതുകൊണ്ടാണ് കാനത്തിന് ഇങ്ങനെ ഇളിഭ്യനാകണ്ടി വരുന്നത്. തൊഴിലെടുക്കുന്നവന് മാത്രമല്ല, തൊഴില്‍ കൊടുക്കുന്നവനും തൊഴിലാളിയാകും എന്ന ഫ്രാങ്കിയന്‍ ഫിലോസഫിയിലാണല്ലോ ജനകീയസൂത്രപ്പണിയുടെ ആണിക്കല്ല്. അതുപ്രകാരമാണ് പാര്‍ട്ടിക്ക് രവിപിള്ളയും തോമസ് ചാണ്ടിയുമൊക്കെ തൊഴിലാളികളാവുന്നത്. അത്തരക്കാര്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ് പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ?
പാവം കുഞ്ചിത്തണ്ണിക്കാരന്‍ മണിയാശാന്റെമേല്‍ കുതിര കയറാന്‍ പോയപോലെ അല്ല കുട്ടനാട്ടിലെ കാര്യങ്ങള്‍ എന്ന് പട്ടേലരും അന്നദാതാവ് ചാണ്ടിയും കൂടി കാനത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. മൂന്നാറില്‍ പിണറായിയുടെയും മണിയാശാന്റെയും മുന്നില്‍ വിപ്ലവവീര്യം പ്രകടിപ്പിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച പാര്‍ട്ടിക്കാരാണ് കാനത്തിന്റേത്. കാനത്തിന്റെ മന്ത്രി ചന്ദ്രശേഖരനും ഇപ്പോള്‍ ചാണ്ടിച്ചായനെന്ന വമ്പന്‍ കര്‍ഷകനെത്തൊടാന്‍ പേടിയാണ്.
തോമസ് ചാണ്ടിയുടെ ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂട്ടത്തോടെ കാണാതായിട്ടും മന്ത്രി കയ്യേറ്റത്തിന്റെ ജാതകം തെരക്കുകയായിരുന്നു. കയ്യേറ്റം എന്ന്, എങ്ങനെ, എവിടെ, ആര് എന്നൊക്കെ പൊട്ടന് കളിക്കുകയാണ് മന്ത്രി ചന്ദ്രശേഖരന്. അതാണ് ഇടതുപാര്‍ട്ടികളില്‍ സൃഷ്ടിക്കപ്പെട്ട ചാണ്ടിയന്‍ ഇഫക്ട്. എന്നിട്ട് ഒടുവില്‍ മന്ത്രിയാണ് വലുത്, സെക്രട്ടറിയല്ലെന്ന് കാനം അടക്കം പറയുന്നു. ആ അടക്കം പറച്ചിലിനിടയിലും ചാണ്ടി കാനത്തിന് കൊടുക്കുന്ന മറുപടിയും മന്ത്രിയാണ് വലുതെന്നു തന്നെയാണ്. പക്ഷേ ആ മന്ത്രിക്ക് പേര് ചാണ്ടിയെന്നാവുമെന്ന് മാത്രം.
തോമസ് ചാണ്ടി അങ്ങനെയൊന്നും നിലപാട് മാറ്റുന്നയാളല്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴും അതിനുമുമ്പ് മതികെട്ടാന്‍ ഫെയിം വിഎസ് ഭരിക്കുമ്പോഴും ചാണ്ടിക്ക് ഈ കായലോളങ്ങള്‍ സ്വന്തമായിരുന്നു. അതിപ്പോള്‍ പിണറായിയുടെ കാലത്ത് മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചാണ്ടി അനുസരിച്ചുകൊള്ളണമെന്ന് ആര്‍ക്കാണ് വാശി? ഒരു എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കരയും കായലുമൊക്കെ സ്വന്തമായി കാണണമെന്ന ഉന്നതമായ ജനാധിപത്യബോധമാണ് അറുപത്തൊമ്പതുകാരനായ ചാണ്ടിയെ നയിക്കുന്നത്. ആ ജനാധിപത്യബോധത്തെക്കുറിച്ച് കാനത്തിനും വേണം ജാഗ്രതയെന്ന് ചാണ്ടി ബോധ്യപ്പെടുത്തുന്നു എന്നേ ഉള്ളൂ.
എല്ലാം കഴിയുമ്പോള്‍ കേള്‍ക്കുന്നത് തൊമ്മിയെ പരിഹസിച്ചതിന്റെ പേരില്‍ പട്ടേലര് അന്നദാതാവിനെ ശാസിച്ചു എന്നാണ്. ആ ശാസനയില്‍പരമൊരു തമാശ ഇനി ഉണ്ടാവാനിടയില്ല. രക്ഷപ്പെടുത്താന്‍ നോക്കുമ്പോള്‍ പിന്നേം കുഴീല് ചാടുന്നോ എന്നാണ് പോലും പട്ടേലര് ചോദിച്ചത്. ചാണ്ടിയുടെ ഉത്തരം ഊഹിക്കാവുന്നതേയുള്ളൂ. തൊമ്മി പിന്നേം വാക്കൈ പൊത്തി, കുട്ടിക്കൂറാ പൗഡര്‍ പൂശിയ ഓമനയെ പട്ടേലര്‍ക്കൊപ്പം വിട്ട്, ആ വരാന്തയില്‍ത്തന്നെ കാണും. അല്ലാണ്ടെവിടെപ്പോവാന്‍…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: