”ഹിന്ദു-മുസ്ലിം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കും. നിങ്ങള്‍ ജാതിയില്‍ ശ്രദ്ധിക്കൂ”- ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ ഹിന്ദുവിനെ അവര്‍ണനും സവര്‍ണനുമാക്കി വിഭജിച്ച് ജാതിവൈരം വളര്‍ത്തണമെന്ന് കോണ്‍ഗ്രസ്സിനും ഇടതു ലിബറലുകള്‍ക്കും മറയില്ലാതെ ഉപദേശം നല്‍കിയത് ‘ഹഫിങ്ടണ്‍ പോസ്റ്റ് ഇന്ത്യ’യുടെ ഡെപ്യൂട്ടി എഡിറ്ററായ ശിവം വിജ് ആണ്. മുസ്ലിം വംശഹത്യയുടെ പ്രതിരൂപമായി തങ്ങളാഘോഷിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് ഇടതനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
‘മുസ്ലിം ഉമ്മത്തിന് മേലുള്ള ഹിന്ദു ഫാസിസത്തിന്റെ കടന്നാക്രമണ’ത്തെക്കുറിച്ച് കെട്ട കഥകള്‍ പ്രചരിപ്പിച്ചിട്ടും ബിജെപിയുടെ അശ്വമേധം തടയാനാകാത്തതില്‍ അവര്‍ അസ്വസ്ഥരാണ്. ജാതിരാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതകളില്‍ തളച്ചിടപ്പെട്ടിരുന്ന ഹിന്ദുസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ അന്നംനഷ്ടപ്പെട്ടവര്‍ ആഖ്യാനരീതികളില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണിപ്പോള്‍. പ്രതിപക്ഷത്തിന്റെ വിഭജന രാഷ്ട്രീയം മതത്തില്‍നിന്ന് ജാതിയിലേക്ക് ചേക്കേറുന്ന കാഴ്ച. ഇതിന്റെ പ്രതിഫലനമാണ് ഗുജറാത്തിലെ ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളല്‍.
ജാതിരാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയിലേക്ക് ഗുജറാത്തിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ്സിന്റേത്. മോദിയുടെ ‘വൈബ്രന്റ് ഗുജറാത്തി’നെ നേരിടാന്‍ പകയുടെയും വിദ്വേഷത്തിന്റെയും കനലില്‍ ജാതിക്കൂട്ടങ്ങള്‍ ചുട്ടെടുത്ത ഊന്നുവടികളാണ് രാഹുലിന്റെ ആശ്രയം. മോദി വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ജാതിയെക്കുറിച്ചാണ് രാഹുല്‍ സംസാരിക്കുന്നത്.
ഗുജറാത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തെ കളങ്കപ്പെടുത്തിയ ജാതിക്കളിയുടെ പിതൃത്വവും കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണ്. 1980കളില്‍ മുന്‍ മുഖ്യമന്ത്രി മാധവ്സിങ് സോളങ്കി നടപ്പാക്കിയ ‘ഖാം’ സമവാക്യ (ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം) ത്തിന്റെ പുനരാവര്‍ത്തനമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. 1985ല്‍ 149 സീറ്റുകള്‍ നേടി റെക്കോര്‍ഡിട്ടെങ്കിലും ഇതേ ജാതിരാഷ്ട്രീയമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ നിലംപരിശാക്കിയതും. സമവാക്യങ്ങള്‍ പിഴച്ചപ്പോള്‍ അധികാരഭ്രഷ്ടമാക്കപ്പെട്ട പാര്‍ട്ടിക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായിട്ടില്ല. മാധവ്സിങ് സോളങ്കിയുടെ മകനും സംസ്ഥാന അധ്യക്ഷനുമായ ഭരത്സിങ് സോളങ്കിയാണ് കുപ്പത്തൊട്ടിയിലിരുന്ന ജാതിക്കാര്‍ഡുകള്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്തത്.
സോളങ്കിയുടെ ‘ഖാം’ സമവാക്യത്തില്‍ പട്ടേല്‍ ഉള്‍പ്പെട്ടിരുന്നില്ല. മകന് സോളങ്കിയുടെ സാമുദായിക സമവാക്യം ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്നത് പട്ടേല്‍ വിഭാഗത്തിലാണ്. പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍, പിന്നാക്ക ഐക്യവേദി നേതാവ് അല്പേശ് താക്കൂര്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരെയാണ് രാഹുല്‍ കൂട്ടുപിടിച്ചിരിക്കുന്നത്. സമുദായത്തെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കാന്‍ സാധിക്കുന്ന നേതാക്കളല്ല മൂവരും. പട്ടേല്‍ വിഭാഗമാണ് താരതമ്യേന പ്രബലമായുള്ളത്. ഹാര്‍ദിക്കിന്റെ കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കുകയും ഏതാനും നേതാക്കള്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അല്‍പേശിന്റെ പിന്തുണ ആ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ അല്പേശ് മത്സരിച്ചെങ്കിലും തോറ്റു. പിതാവ് മുന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഏറെ പ്രാധാന്യമുള്ള സംവരണ വിഷയത്തിലടക്കം പരസ്പര വിരുദ്ധമാണ് മൂന്ന് നേതാക്കളുടെയും ആവശ്യങ്ങള്‍. ഹാര്‍ദിക്കിന്റെ സംവരണാവശ്യത്തിന് എതിരാണ് ജിഗ്നേഷും അല്‍പേശും. ക്ഷത്രിയ-ഠാക്കൂര്‍ സേനയുടെ നേതാവായിരുന്ന അല്‍പേഷ്, ഹാര്‍ദിക് പ്രക്ഷോഭമാരംഭിച്ചപ്പോഴാണ് പട്ടേല്‍ സംവരണത്തിനെതിരെ 2015ല്‍ പിന്നാക്ക സമുദായങ്ങളെ ഉള്‍പ്പെടുത്തി ഏകതാ മഞ്ച് രൂപീകരിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സംഘടനക്കായിട്ടില്ല.
ജാതിരാഷ്ട്രീയത്തിനെതിരായ മുന്നേറ്റമാണ് ബിജെപിയുടെ സമീപകാല വിജയങ്ങളെല്ലാം. പ്രാദേശിക കക്ഷികളുടെ അപ്രമാദിത്വവും ജാതിസമവാക്യങ്ങളുടെ ഈറ്റില്ലവുമായിരുന്ന ഉത്തര്‍ പ്രദേശിലുള്‍പ്പെടെ മോദിയുടെ വികസന രാഷ്ട്രീയമാണ് വെന്നിക്കൊടി പാറിച്ചത്. ജാതി രാഷ്ട്രീയത്തെ ഇന്ത്യന്‍ രാഷ്ട്രീയം കെട്ടുകെട്ടിക്കുമ്പോഴാണ് പതിറ്റാണ്ടുകളായി വികസനം രാഷ്ട്രീയമാക്കിയ ഗുജറാത്തില്‍ കോണ്‍ഗ്രസ് വിഭാഗീയത വിതയ്ക്കാനിറങ്ങുന്നത്.
ഹാര്‍ദിക്കും അല്‍പേഷും ജിഗ്നേഷും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്നായിരുന്നു ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച ടൈംസ് നൗ-വിഎംആര്‍ സര്‍വ്വെയിലെ ഒരു ചോദ്യം. 52 ശതമാനം പേരുടെയും ഉത്തരം ബിജെപിയെന്നായിരുന്നു. കോണ്‍ഗ്രസ്സിന് ലഭിച്ച പിന്തുണ 37 ശതമാനം മാത്രം. ഉരുക്കുവനിതയായി കൊണ്ടാടപ്പെട്ട മണിപ്പൂരിലെ ഇറോം ശര്‍മ്മിളയെപ്പോലെ കെട്ടിപ്പൊക്കിയ വ്യാജ വിഗ്രഹങ്ങളാണ് ഈ പ്രക്ഷോഭ നേതാക്കളെന്ന് ജനവിധി തെളിയിക്കും.
രാജ്യം അടക്കിഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ഭൂരിഭാഗം സംസ്ഥാനത്തും ഒറ്റക്ക് നില്‍ക്കാനുള്ള ശേഷിയില്ല. അവസരവാദ സഖ്യങ്ങളുടെ ഘോഷയാത്രയാണ് കോണ്‍ഗ്രസ്സിന് ഓരോ തെരഞ്ഞെടുപ്പും. ബംഗാളില്‍ ഇടതുമായും യുപിയില്‍ സമാജ്വാദി പാര്‍ട്ടിയുമായും കൂട്ടുകൂടി പരാജയപ്പെട്ടു. ബിഹാറില്‍ മഹാസഖ്യം അധികാരത്തിലെത്തിയെങ്കിലും രാഹുലിനോ കോണ്‍ഗ്രസ്സിനോ വലിയ പങ്കില്ല. സംസ്ഥാന നേതൃത്വം ശക്തമായിരുന്ന പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. രാഹുല്‍ നേരിട്ട് അവതരിച്ചിടത്തൊക്കെ ദയനീയമായി തോറ്റു. ഗുജറാത്തിലെ ദുര്‍ബലമായ സംഘടനാ സംവിധാനത്തിനുപുറമെ മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ് വഗേലയും നിരവധി എംഎല്‍എമാരും പാര്‍ട്ടി വിട്ടതും ക്ഷീണമായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മാധ്യമങ്ങളിലെങ്കിലും ബിജെപിയുടെ എതിരാളിയായി സാനിധ്യമറിയിക്കാനുള്ള രാഹുലിന്റെ അവസാന അഭയമാണ് ജാതി നേതാക്കള്‍. ഉടന്‍ അധ്യക്ഷനാകാനിരിക്കുന്ന രാഹുലിന് മറ്റ് വഴിയില്ല. കോണ്‍ഗ്രസ്സിനേക്കാള്‍, രാഹുലിനെ മോദിയുടെ എതിരാളിയായി പാകപ്പെടുത്തേണ്ടത് കമ്യൂണിസ്റ്റുകാരുടെയും ജിഹാദികളുടെയും ആവശ്യമാണ്. ഇത്തരക്കാര്‍ എഴുതിപ്പൊലിപ്പിച്ച രാഹുല്‍-അഖിലേഷ് തരംഗമെന്ന പഴയ ഉത്തര്‍ പ്രദേശ് വാര്‍ത്തകളെ ഓര്‍മ്മിപ്പിക്കുകയാണ് ഇപ്പോഴത്തെ ഗുജറാത്ത് വര്‍ത്തമാനങ്ങള്‍.
ഈ വര്‍ഷം പത്തിലേറെ തവണ പ്രധാനമന്ത്രി ഗുജറാത്തിലെത്തി. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും വന്‍ റാലികളും നടത്തി. അമ്പതിലേറെ റാലികള്‍ വരാനിരിക്കുന്നു.
നവംബര്‍ 10 മുതല്‍ ഗുജറാത്ത് മോദിമയമാകും. താരപ്രചാരകരായി അമിത് ഷായും യോഗി ആദിത്യനാഥുമെത്തും. സര്‍വ്വ സന്നാഹങ്ങളുമായാണ് ബിജെപി പടക്കിറങ്ങുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസ് ആരോപിക്കുന്നതുപോലെ പരാജയഭീതിയാണോ ഈ മുന്നൊരുക്കങ്ങള്‍ക്ക് പിന്നില്‍? പട്ടേല്‍ സമരവും ജിഎസ്ടിയുമൊക്കെ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ടോ? അഞ്ച് തവണ തുടര്‍ച്ചയായി വിജയിച്ച ബിജെപി അധികാരത്തില്‍ തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. വെറും വിജയമല്ല, റെക്കോര്‍ഡാണ് അമിത് ഷായുടെ ലക്ഷ്യം. കോണ്‍ഗ്രസ്സിന്റെ 149 സീറ്റുകളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 150 സീറ്റുകളാണ് ബിജെപിയുടെ ഉന്നം. ഒമ്പത് സീറ്റുകളുമായി ഗുജറാത്ത് നിയമസഭയില്‍ അരങ്ങേറ്റം കുറിച്ച ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 116 സീറ്റുകള്‍. കോണ്‍ഗ്രസ്സിന് 60. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും (26) ബിജെപി തൂത്തുവാരി. 59.1 ശതമാനം വോട്ടുകള്‍ താമരയില്‍ വീണപ്പോള്‍ കോണ്‍ഗ്രസ് 32.9 ശതമാനത്തിലൊതുങ്ങി. 2002ല്‍ 127 സീറ്റ് ലഭിച്ചതാണ് ബിജെപിയുടെ ഏറ്റവുമുയര്‍ന്ന സ്കോര്‍.
‘ഗുജറാത്ത് മോഡല്‍’ വികസനമാണ് മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര അനായാസമാക്കിയത്. വികസനം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുദ്രാവാക്യം. അടിസ്ഥാന മേഖലയിലെ വികസനക്കുതിപ്പ്, വ്യവസായ വളര്‍ച്ച, ബുള്ളറ്റ് ട്രെയിന്‍, ഓഖ-ബെയ്റ്റ് ദ്വാരക കടല്‍പ്പാലം, റോ റോ ഫെറി സര്‍വ്വീസ്, അഹമ്മദാബാദ്-രാജ്കോട്ട് ആറുവരിപ്പാത, രാജ്കോട്ട്-മോര്‍ബി നാലുവരിപ്പാത, കാര്‍ഷിക മേഖലക്കും തുണിവ്യവസായത്തിനുമുള്ള ആനുകൂല്യങ്ങള്‍, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങിയവ ആധുനിക ഗുജറാത്തിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ്.
ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ നര്‍മ്മദാ ഡാം അടുത്തിടെ മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. നാല് കോടി ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും, പത്ത് ലക്ഷം കര്‍ഷകര്‍ക്ക് കൃഷിക്കും പദ്ധതി ഉപകരിക്കും. അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളാണ് ഗുണഭോക്താക്കളാകുന്നത്.
സംഘടനാ സംവിധാനം കുറ്റമറ്റതാക്കാനും ബിജെപി ശ്രമിച്ചിട്ടുണ്ട്. ബൂത്ത് തലങ്ങളില്‍ ഏഴ് ലക്ഷം പേരെ ചുമതലക്കാരായി മാസങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ചു. ജനങ്ങള്‍ വോട്ടുചെയ്തെന്ന് ഉറപ്പാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്. ഗുജറാത്തിലെ ബിജെപി ഭരണത്തില്‍ മുഴുവന്‍ വിഭാഗങ്ങള്‍ക്കും പുരോഗതിയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങളില്‍ പട്ടേല്‍ വിഭാഗമാണ് മുന്നിലുള്ളത്. ഏതാനും നേതാക്കളുടെ ജാതിസമരങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് ബിജെപിക്കുറപ്പാണ്. പ്രതിപക്ഷം ഏറെ വിമര്‍ശിച്ച നോട്ട് റദ്ദാക്കലില്‍ ജനകീയ വിജയം ബിജെപിക്കായിരുന്നു. ചരക്ക് സേവന നികുതിയിലും പ്രതിപക്ഷ ആരോപണങ്ങളെ ബിജെപി ഭയക്കുന്നില്ല. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശീതീകരണിയില്‍ വച്ചിരുന്ന ജിഎസ്ടി നടപ്പാക്കാന്‍ മോദി ആര്‍ജ്ജവം കാണിച്ചു. അടുത്തിടെയിറങ്ങിയ രണ്ട് സര്‍വ്വെകളും ബിജെപിക്ക് വിജയം പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: