കോട്ടയം: ഏഴ് മാസം മുമ്പ് കോട്ടയം അറുപറയില്‍നിന്ന് കാണാതായ ദമ്പതികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന പോലീസിന്റെ കണ്ടെത്തല്‍ ബന്ധുക്കള്‍ തള്ളി. ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ ഹാഷീം, ഭാര്യ ഹബീബ എന്നിവരെയാണ് കാണാതായത്. ഇവരുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഹബീബയുടെ സഹോദരന്മാരായ ഷിഹാബ്, ഇസ്മയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോലീസിന്റെ തുടക്കം മുതലുള്ള അന്വേഷണം തൃപ്തികരമായിരുന്നില്ല. ഇരുവര്‍ക്കുമായി മീനച്ചിലാറ്റിലും പീരുമേട് മേഖലയിലും നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. ഇവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല. ഹാഷീമിന് ആത്മഹത്യ ചെയ്യാനുള്ള പ്രവണതയുണ്ടായിരുന്നതായ പോലീസ് വാദത്തിന് യാതൊരു കഴമ്പുമില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 6ന് രാത്രി 9.30 യോടെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ കാറില്‍ പുറപ്പെട്ട ഹാഷീമിനെയും ഹബീബയെയും പിന്നീട് കാണാതാവുകയായിരുന്നു.
എന്നാല്‍ പുറത്ത് പോയി ഭക്ഷണം വാങ്ങി കഴിക്കുന്ന പതിവ് ഇല്ലായിരുന്നുവെന്നാണ് കുട്ടികളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അവര്‍ പറഞ്ഞു. സഹോദരി കൊല്ലപ്പെട്ടിരിക്കാമെന്നും ഭര്‍ത്താവിനെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് ഇവര്‍ സംശയിക്കുന്നത്. കാറ് വെളളത്തില്‍ വീണെന്ന സംശയത്തിലാണ് മീനച്ചലാറ്റില്‍ പലതവണ പോലീസ് മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പീരുമേട് മേഖലയില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് അവിടെയും തെരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ യാതൊരു തുമ്പുംകിട്ടിയില്ല. ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും മീനച്ചിലാറ്റില്‍ പരിശോധിച്ചുവെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. ഇവര്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് ആറ്റില്‍ വീണ്ടും പരിശോധിച്ചത്. എന്നാല്‍ പോലീസിന്റെ ഈ രീതിയിലുള്ള അന്വേഷണത്തെ ബന്ധുക്കള്‍ പാടെ തള്ളിക്കളയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: