തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജങ്കാര്‍ സര്‍വീസ് ഏഴു മുതല്‍ പുനരാരംഭിക്കും. 2017 മാര്‍ച്ച് 30നാണ് ജങ്കാര്‍ സര്‍വീസ് പണികള്‍ക്കായി നിര്‍ത്തിവച്ചത്. 30ന് നിലവിലുണ്ടായിരുന്ന ഫിറ്റ്നെസ് കാലാവധി കഴിഞ്ഞു.
പുതിയ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ജങ്കാറിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യണമെന്ന് തുറമുഖ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കൊച്ചിന് ഷിപ്പ്യാര്ഡ് നല്‍കിയത്. പകരം സംവിധാനമായി ബോട്ട് സര്‍വീസ് ആരംഭിച്ചിരുന്നു. രണ്ടു കോടി രൂപ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തി. പദ്ധതി രൂപീകരിക്കുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയും ചെയ്തു. ഒരു ഘട്ടം പണികള്‍ പൂര്‍ത്തീകരിച്ച സമയത്താണ് ജങ്കാറിന്റെ രണ്ടാമത്തെ എന്‍ജിനും തകരാറിലാണെന്ന് മനസിലാക്കുന്നത്.
ഇതേ തുടര്‍ന്ന് കൊച്ചിന് ഷിപ്പ് യാര്‍ഡിന് തകരാര്‍ പരിഹരിക്കാന്‍ ചമുതലപ്പെടുത്തി. കൊച്ചിന്‍ഷിപ്പ്യാര്‍ഡില്‍ നിന്നും ലഭിച്ച എസ്റ്റിമേറ്റ് തുറമുഖ വകുപ്പ് അംഗീകരിച്ച് ഗവണ്മെന്റ് അനുവാദത്തോടെയാണ് പണികള്‍ എല്ലാം പൂര്ത്തികരിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു. എസ്റ്റിമേറ്റിന്റെ ഭാഗമായുള്ള തുക നല്‍കുന്നതിന് ധനകാര്യവകുപ്പില്‍ നിന്നും ഉത്തരവ് വാങ്ങിയെടുക്കുന്നതിനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഷീല വിജയകുമാര്‍ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളെല്ലാം മാറ്റിക്കഴിഞ്ഞു. പുതിയ രൂപത്തിലാണ് ജങ്കാര്‍. 40 ടണ്‍ ഭാരം കയറ്റാം. ആദ്യമത് 45 ടണ്‍ ആയിരുന്നു. പിന്നീട് ജങ്കാറിന്റെ ബോഡി പാര്‍ട്സുകളെല്ലാം തുരുമ്പെടുത്ത് നശിച്ചപ്പോള്‍ 20 ടണിലേക്കു താഴ്ന്നു. ജങ്കാറിലെ സീറ്റുകളെല്ലാം മാറ്റിയിട്ടുണ്ട്.
കരാറുകാരന് കൂടുതല്‍ സമയം
2014 സെപ്റ്റംബറില്‍ പുതിയ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണിക്കായി ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചതോടെ ഇയാള്‍ക്ക് നഷ്ടപ്പെട്ടത് 285 ദിവസം. ജങ്കാര്‍ സര്‍വീസ് നിര്‍ത്തി വെക്കുകയാണെങ്കില്‍ പകരം യാത്രാബോട്ട് ഏര്‍പ്പെടുത്തണമെന്ന് കരാറില്‍ പറഞ്ഞിരുന്നു.
ഇത് പ്രകാരം 35 പേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രാബോട്ട് താത്കാലികമായി സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇത്തരം ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ഫെറിചാലല്ല ഇവിടെയുള്ളതെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദഗതി അടിവരയിടുന്ന വിധം മൂന്ന് ബോട്ട് അപകടങ്ങളും ഇവിടെ സംഭവിച്ചു. കരാര്‍ കാലാവധി 2017 സെപ്റ്റംബര്‍ 19ന് അവസാനിച്ചു. കരാര്‍പ്രകാരമുള്ള ദിവസങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാരന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. നിയമോപദേശ പ്രകാരം നൂറ് ദിവസം കൂടി അനുവദിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: