കണ്ണൂര്‍: ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. മഞ്ജുനാഥിനെ പാച്ചപ്പൊയ്ക ശ്രീനാരായണമഠം പരിസരത്തുനിന്നും ബലമായി ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പറമ്പായി ഗ്രൗണ്ടിനടുത്ത കശുമാവിന് തോട്ടത്തില്‍ വെച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് മഞ്ചുനാഥിന്റെ കയ്യില്‍ ബലമായി കൊടുവാള് പിടിപ്പിച്ച് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അബോധാസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. സംഭവം പോലീസില്‍ അറിയിച്ചശേഷം സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് മഞ്ചുനാഥിനെ കണ്ടെത്തി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ തുടര്‍ന്ന് വൈദ്യസഹായം നല്‍കുന്നതിന് പകരം അരമണിക്കൂറോളം മഞ്ചുനാഥിനെ ചോദ്യം ചെയ്യാനാണ് പോലീസ് തയ്യാറായത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി തവണ മഞ്ചുനാഥിന് നേരെ വധശ്രമമുണ്ടായി. മഞ്ചുനാഥിന്റെ പിതാവിന് നേരേയും വീടിന് നേരേയും അക്രമം നടന്നു. അക്രമത്തില്‍ വീട് നിശ്ശേഷം തകര്‍ന്നിരുന്നു. ആദിവാസി യുവാവിന് സ്വന്തം വീട്ടില്‍ താമസിക്കാനോ നാട്ടില്‍ ജീവിക്കാനോ കഴിയാത്ത സാഹചര്യമാണ് സിപിഎം പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. നിരന്തരമായ ദളിത് പീഡനപരമ്പര നടത്തുന്ന സിപിഎം നേതൃത്വത്തിന്റെ നടപടി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ജനമനസ്സാക്ഷി ഉയരണമെന്നും സത്യപ്രകാശ് തുടര്‍ന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: